'ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യ ഉത്സവം'; ലോകത്തിന് മാതൃകയെന്ന് വിദേശ പ്രതിനിധികൾ
ദില്ലി: കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ലോകശ്രദ്ധ ലഭിച്ചതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. 22 രാജ്യങ്ങളിൽ നിന്നുള്ള 38 പ്രതിനിധികൾ ഇലക്ഷൻ കമ്മീഷൻ്റെ ഇൻ്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിൻ്റെ 2026-ലെ പതിപ്പിൻ്റെ ഭാഗമായി ഇന്ത്യയിലെത്തി. ഇന്ത്യൻ തിരഞ്ഞെടുപ്പിൻ്റെ വലുപ്പവും, കൃത്യതയും, ആവേശവും അവർ നേരിട്ട് കണ്ടു
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് 'ജനാധിപത്യത്തിൻ്റെ യഥാർത്ഥ ഉത്സവം' ആണെന്നാണ് പ്രതിനിധികൾ അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പിൻ്റെ വ്യാപ്തി, ആസൂത്രണം, വോട്ടർമാരുടെ ആവേശകരമായ പങ്കാളിത്തം എന്നിവയെ അവർ പ്രശംസിച്ചു. "ഇന്ത്യൻ വോട്ടിംഗ്, ഇത് ലോകത്തിന് മുഴുവൻ ഒരു ജനാധിപത്യ ഉത്സവമാണ്. വോട്ട് ചെയ്യാനുള്ള ജനങ്ങളുടെ ആവേശമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. ഈ വലിയ പ്രക്രിയയിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്, അത് വളരെ കൃത്യമായി നടക്കുന്നു," ക്രൊയേഷ്യൻ പ്രതിനിധി ബ്രാനിമിർ ഫർക്കാസ് പറഞ്ഞു.
ഏപ്രിൽ 8, 9 തീയതികളിൽ നടന്ന സന്ദർശനത്തിൽ, പോളിംഗ് ടീമുകളെയും സാമഗ്രികളെയും ബൂത്തുകളിലേക്ക് അയക്കുന്ന ഡിസ്പാച്ച് സെൻ്ററുകൾ പ്രതിനിധികൾ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പും സുരക്ഷാ ക്രമീകരണങ്ങളും മനസിലാക്കാൻ അവർ ചീഫ് ഇലക്ടറൽ ഓഫീസർമാരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. "ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ തീർച്ചയായും പഠിക്കേണ്ട ഒരിടമാണ്," എന്ന് മെക്സിക്കൻ പ്രതിനിധി യൂക്-കിബ് എസ്പാഡാസ് അൻകോണ അഭിപ്രായപ്പെട്ടു.
പോളിംഗ് ദിവസം, പ്രതിനിധികൾ മോക്ക് പോളുകൾക്ക് സാക്ഷ്യം വഹിച്ചു. തുടർന്ന് അസമിലെ കാംരൂപ് ജില്ലകളിലും (കാംരൂപ് മെട്രോ, കാംരൂപ് റൂറൽ), കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും, പുതുച്ചേരിയിലെ വിവിധ സ്ഥലങ്ങളിലും എത്തി വോട്ടെടുപ്പ് തത്സമയം നിരീക്ഷിച്ചു.
പോളിംഗ് സ്റ്റേഷനുകളിലെ റാംപുകൾ, വീൽചെയറുകൾ, വളണ്ടിയർമാർ, കുട്ടികളെ പരിപാലിക്കാനുള്ള ക്രഷ് സൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളെ അവർ പ്രത്യേകം അഭിനന്ദിച്ചു. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി ഒരുക്കിയ പ്രത്യേക ബൂത്തുകളും ശ്രദ്ധിക്കപ്പെട്ടു. "ഏറ്റവും ഉയർന്ന തലത്തിലുള്ള പങ്കാളിത്തം," എന്നായിരുന്നു കെനിയൻ പ്രതിനിധി ഫാഹിമ അരഫാത്ത് അബ്ദുള്ളയുടെ പ്രതികരണം. "പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയ രീതിയിൽ ഞങ്ങൾ മതിപ്പുളവാക്കുന്നു, വീൽചെയർ, ക്രഷ് സൗകര്യങ്ങൾ എന്നിവയെല്ലാം നന്നായി തയ്യാറാക്കിയിട്ടുണ്ട്," നമീബിയൻ പ്രതിനിധി പൗലോസ് ഷിഗ്വേദ പറഞ്ഞു.
സുതാര്യത ഉറപ്പാക്കാൻ 100 ശതമാനം വെബ്കാസ്റ്റിംഗ് ഉപയോഗിക്കുന്നതും, മീഡിയ മോണിറ്ററിംഗ് സെൻ്ററുകളുടെ പ്രവർത്തനവും പ്രതിനിധികൾ കണ്ടു. പലരും പോളിംഗ് സ്റ്റേഷനുകളിൽ നടന്ന വൃക്ഷത്തൈ നടീൽ പരിപാടികളിലും പങ്കെടുത്തു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തെ പ്രശംസിച്ച് സിയറ ലിയോൺ പ്രതിനിധി അബൂബക്കർ മഹ്മൂദ് കൊറോമ പറഞ്ഞതിങ്ങനെ: "ഇവിഎമ്മുകളുടെ ഉപയോഗമാണ് ഇന്ത്യയിലെ മഹത്തായ കാര്യങ്ങളിലൊന്ന്. ഞങ്ങൾ പഠിച്ച ചില കാര്യങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി എങ്ങനെ നടപ്പാക്കാമെന്ന് നോക്കും. ഇതൊരു ഉത്സവം പോലെയാണ്, ഇതായിരിക്കണം അതിൻ്റെ സ്പിരിറ്റ്."
പുതുച്ചേരിയിൽ ഡ്രോൺ നിരീക്ഷണം, ഫ്ലയിംഗ് സ്ക്വാഡുകൾ, 'നീല' എന്ന റോബോട്ട് തുടങ്ങിയ നൂതന സംവിധാനങ്ങൾ പ്രതിനിധികളുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിൽ, Gen Z തീം ബൂത്തും കന്നിവോട്ടർമാരുടെ ആവേശവും അവർ വിലയിരുത്തി. അസമിലെ കാംരൂപിൽ പോളിംഗ് സ്റ്റേഷനുകളിൽ ഒരുക്കിയ ആരോഗ്യ പരിശോധനാ സൗകര്യങ്ങളെയും അവർ അഭിനന്ദിച്ചു.
വോട്ടെടുപ്പിൻ്റെ സുഗമമായ നടത്തിപ്പും ഉയർന്ന പോളിംഗും സന്ദർശക സംഘത്തിൽ വലിയ മതിപ്പുണ്ടാക്കിയതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പിലെ മികവ് നേരിൽ കാണാൻ അവസരം നൽകിയതിന് അവർ നന്ദി പറഞ്ഞു. "ലോകം പഠിക്കാനായി ഉറ്റുനോക്കുമ്പോൾ, സമാനതകളില്ലാത്ത തലത്തിൽ തിരഞ്ഞെടുപ്പ് നടത്തി ഇന്ത്യ മാതൃകയാവുകയാണ്, ഇത് യഥാർത്ഥത്തിൽ ഒരു ജനാധിപത്യ ഉത്സവമാണ്," കമ്മീഷൻ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിനായി ഇലക്ഷൻ കമ്മീഷൻ നടത്തുന്ന ഒരു പ്രധാന പരിപാടിയാണ് ഇൻ്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാം (IEVP). ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചട്ടക്കൂടുകൾ, സ്ഥാപന സംവിധാനങ്ങൾ, മികച്ച പ്രവർത്തന രീതികൾ എന്നിവ മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Post a Comment