നിതിൻ രാജിന്‍റെ മരണം: ബന്ധുക്കളുടെ സംശയം മൊഴിയായി രേഖപ്പെടുത്തും
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളജ് വിദ്യാർഥി നിതിൻ രാജ് മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ ഇന്ന് പോലീസ് മൊഴിയായി രേഖപ്പെടുത്തും.
ഇന്നലെ വൈകുന്നേരം നിതിൻ രാജിന്റെ അച്ഛൻ വൈ.എല്‍. രാജൻ, നിതിൻ രാജിന്റെ സഹോദരി രാഖി, സഹോദരീ ഭർത്താവ് അശോകൻ എന്നിവർ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജിനെ കണ്ടിരുന്നു.
കെട്ടിടത്തില്‍നിന്നു ചാടി തറയില്‍ വീണപ്പോള്‍ നിതിനു മരണം സംഭവിച്ചിരുന്നില്ലെന്നും ആശുപത്രിയില്‍ എത്തിച്ച ശേഷം ആവശ്യമായ ചികിത്സ ലഭ്യമായില്ലെന്നും കുടുംബം ആരോപിച്ചു. ഇതു സംബന്ധിച്ചും അന്വേഷണം നടത്തണമെന്നു കുടുംബം സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേത്തുടർന്നാണ് ഇവരുടെ സംശയങ്ങള്‍ മൊഴിയായി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. മരണത്തിനിടയാക്കിയ മുഴുവനാളുകള്ക്കതിരേയും കേസെടുക്കണമെന്നു നിതിന് രാജിന്റെ കുടുംബം സിറ്റി പോലീസ് കമ്മീഷണോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും മകന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേർക്കും ശിക്ഷ ഉറപ്പാക്കുന്നതു വരെ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് രാജൻ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പഠിച്ച് ഡോക്ടറായി പുറത്തിറങ്ങണമെന്നായിരുന്നു മകന്റെ ആഗ്രഹം.
ലോണ്‍ ആപ്പില്‍നിന്ന് വായ്പ എടുത്തത് കുടുംബം അറിഞ്ഞുകൊണ്ടുതന്നെയാണ്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നെങ്കില്‍ കോളജ് അധികൃതർ വീട്ടുകാരെ അറിയിക്കണമായിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം കോളജധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പകരം പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി നിതിൻ രാജിനെ അഞ്ചംഗ സംഘം മാനസികമായി പീഡിപ്പിക്കുകയാണു ചെയ്തത്.
ഇതില്‍ മാനസികമായി തകർന്നുപോയതിനെത്തുടർന്നാണ് കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ജീവനൊടുക്കിയത്. എന്നാല്‍ മാനേജ്മെന്റ് കുറ്റക്കാരെ രക്ഷിക്കാൻ ഇത് കേവലം ഒരു ആത്മഹത്യ എന്ന രീതിയില്‍ വരുത്തിത്തീര്ക്കുകയാണ്.
മകന്റെ മരണത്തിന് ഉത്തരവാദിയായ പ്രിൻസിപ്പല്‍ ഉള്‍പ്പെടെയുള്ളവർക്കെതിരേ കേസെടുക്കണം. മകനെ അനുകൂലിച്ച് സംസാരിച്ച് വിദ്യാർഥികളെയെല്ലാം മാനേജ്മെന്റ് ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണു ചെയ്തത്. ഏതൊക്കെ മേലാളന്മാർ ശ്രമിച്ചാലും നീതിക്കായി അവസാനം വരെ പൊരുതും. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളച്ചൊടിക്കാന് നീക്കം നടക്കുന്നുണ്ട്. അത് അനുവദിക്കില്ല.
തങ്ങളുടെ കുടുംബത്തിനുണ്ടായതു പോലുള്ള ദുരനുഭവം ഇനിയൊരു കുടുംബത്തിനും ഉണ്ടാകാതിരിക്കാൻ കൂടിയുള്ള നിയമപോരാട്ടമാണ് നടത്തുന്നതെന്നും രാജൻ പറഞ്ഞു. പട്ടികജന സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന് സുനില്കുമാര്, സാമൂഹ്യപ്രവര്ത്തകരായ വി.എം. മാര്സല്, കണ്ടല സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
إرسال تعليق