വൈദ്യുതി പ്രതിസന്ധി രൂക്ഷം; പരിഹാരം ആലോചിക്കാൻ ഉന്നതതല യോഗം ചേരും, ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം തീരുമാനങ്ങളുണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നത തല യോഗം ചേരും. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. ഇന്നലെ ബോർഡിന്റെ കോർ കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. നിലവിലുള്ള അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നത് അടക്കം ബോർഡിന്റെ പരിഗണനയിൽ ഉണ്ട്.
സംസ്ഥാനത്ത് പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുക. ബില്ല് കൂടുമോയെന്ന് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നും ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നുമായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ആറ് മണി മുതൽ പീക്ക് അവറാണ്. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന സമയം. പീക്ക് അവറിൽ പതിനഞ്ച് മിനിറ്റ് മുതൽ അരമണിക്കൂർ വരെ സംസ്ഥാനത്ത് എവിടെയും വൈദ്യുതി മുടങ്ങാം. ഓരോ പ്രദേശത്തും അതാത് ട്രാന്‍സ്ഫോര്‍മറുകളുടെ അമിത ലോഡ് നിയന്ത്രിക്കാനാണ് വൈദ്യുതി ക്രമീകരണം. അല്ലെങ്കിൽ ലോഡ് താങ്ങാനാകാതെ വൈദ്യുതി വിതരണ ശൃംഖല തകരാറിലാകുമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. സാധ്യമായ സന്ദർഭങ്ങളിൽ ഇക്കാര്യം കെഎസ്ഇബി ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും.
إرسال تعليق