എൻ എം വിജയന്‍റെ കുടുംബത്തിനെതിരെ കോൺഗ്രസ്, കുടുംബത്തിന് ഒരുകോടി രൂപയുടെ സഹായം നല്‍കി; 'കത്തിലെ ചില ഭാഗങ്ങള്‍ തിരുത്തിയ നിലയിൽ'
സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എന്‍ എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്യാനിടയാക്കിയ കാരണങ്ങളില്‍ നേതാക്കള്‍ക്ക് പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ ഇ വിനയൻ. കുടുംബപ്രശ്‌നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് തങ്ങള്‍ ബലമായി സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ ഇ വിനയനും മുസ്ലീം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി. മുഹമ്മദും അടക്കമുള്ളവര്‍ ആരോപിച്ചു. ആത്മഹത്യക്കുറിപ്പില്‍ പൊലീസ് ശരിയായ വിധത്തില്‍ അന്വേഷണം നടത്തിയില്ലെന്നും കത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
എന്‍ എം വിജയന്‍ എഴുതിയതായി പറയുന്ന ആത്മഹത്യക്കുറിപ്പില്‍ ഒരു അച്ഛന്‍ മകനെഴുതിയ ഉപദേശ രൂപേണയുള്ള കത്താണ്. അതില്‍ ഒരിടത്ത് പോലും ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ല. കത്തിലെ ചില ഭാഗങ്ങള്‍ തിരുത്തിയ നിലയിലാണ്. ഇതിനെപറ്റി പൊലീസ് അന്വേഷിക്കണം. വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് ഇനിയെങ്കിലും സഹോദരങ്ങളുടെ മൊഴിയെടുക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിജയേട്ടനോടുള്ള സ്‌നേഹവും മാനുഷിക പരിഗണനയും വെച്ചാണ് ബാങ്കിലുണ്ടായിരുന്നു കടബാധ്യത കെപിസിസി അടച്ച് തീര്‍ത്തത്. ബാധ്യതയടക്കം കുടുംബത്തിന് ഒരുകോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. നിലവില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ശരിയായ വിധത്തിലല്ല അന്വേഷണം നടത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എന്‍ എം വിജയന്‍റെ കേസ് പുനപരിശോധിച്ച് വിശദമായ അന്വേഷണം നടത്തും. പ്രിയങ്ക ഗാന്ധിയെ പോലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാന്‍ സിപിഎം.നടത്തിയ തന്ത്രത്തില്‍ എന്‍ എം വിജയന്റെ മകനും മരുമകളും പെട്ടുപോയിരിക്കുകയാണ്. പാര്‍ട്ടിയോട് അവര്‍ ഇങ്ങനെ ചെയ്യരുതായിരുന്നു. ഡി പി രാജശേഖരന്‍, അബ്ദുള്ള മാടക്കര, പി പി അയൂബ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment