ഗൾഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ; ജിദ്ദയിൽ ജിസിസി അസാധാരണ ഉച്ചകോടി
ഗൾഫ് മേഖല അതീവ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയുടെ ആതിഥേയത്വത്തിൽ ജിദ്ദയിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) അസാധാരണ കൺസൾട്ടേറ്റീവ് ഉച്ചകോടി ചേർന്നു.
ജിദ്ദയിൽ ജിസിസി അസാധാരണ ഉച്ചകോടി ചേർന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിലാണ് ഈ സമ്മേളനം ചേർന്നത്.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ചതിനെത്തുടർന്ന്, ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ-സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഉണ്ടായ ഇറാനിയൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് മേഖലയെ ആശങ്കയിലാഴ്ത്തിയത്.
ഏപ്രിൽ എട്ട് മുതൽ നിലവിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, സ്ഥിരമായ ഒരു സമാധാന കരാറിലെത്താത്തതും ഊർജ്ജ കേന്ദ്രങ്ങൾക്കുണ്ടായ വൻ നാശനഷ്ടങ്ങളും ഗൾഫ് രാഷ്ട്രങ്ങളെ അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ്.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിവിധ രാഷ്ട്രത്തലവന്മാരെ അമീർ മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് സ്വീകരിച്ചു.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, കുവൈത്ത് അമീറിനെ പ്രതിനിധീകരിച്ച് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.
യു.എ.ഇ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ചർച്ചകളിൽ സന്നിഹിതനായിരുന്നു.
മേഖല നേരിടുന്ന പ്രതിസന്ധികളിൽ ഗൾഫ് രാജ്യങ്ങളുടെ ഏകീകൃത നിലപാടാണ് ഈ ഉച്ചകോടിയിലൂടെ പ്രതിഫലിക്കുന്നതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിനെ ഒരു സമ്മർദ്ദ തന്ത്രമായി ആരും ഉപയോഗിക്കരുതെന്നും നിലവിലെ അനിശ്ചിതാവസ്ഥ ഒരു ‘മരവിപ്പിച്ച പോരാട്ടമായി’ മാറാൻ അനുവദിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
إرسال تعليق