ചരിത്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 സംഘം, ജോൺസൺ സ്പേസ് സെന്ററിൽ വൻ വരവേൽപ്
ഹ്യൂസ്റ്റൺ: ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘം ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ തിരിച്ചെത്തി. നാല് യാത്രികർക്കും വൻ സ്വീകരണമാണ് സ്പേസ് സെന്ററിൽ ഒരുക്കിയത്. എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേസ് സെന്റർ വിശദമാക്കി. ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നവെന്ന് യാത്രികർ പ്രതികരിക്കുന്നത്. കുടുംബാംഗങ്ങളെ വിട്ടു നിൽക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് യാത്രികരുടെ പ്രതികരണം. ചാന്ദ്ര പര്യവേഷണത്തിൽ ഇനി അമേരിക്ക മുന്നേറ്റം തുടരുമെന്ന് നാസ മേധാവി ജാരെഡ് ഐസക്ക്മാൻ വിശദമാക്കി. വൈകാതെ തന്നെ ആർട്ടെമിസ് 3 ദൗത്യത്തിനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങുമെന്നും നാസ വിശദമാക്കി.
ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം ഇന്നലെ പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറയോൺ പേടകം ചന്ദ്രനെ ചുറ്റി വന്നത്. ചന്ദ്രൻ്റെ പിന്നിലേക്ക് പോയ പേടകവുമായി നാൽപ്പത് മിനുട്ടോളം ഭൂമിയിൽ നിന്നുള്ള ബന്ധമില്ലായിരുന്നു.
പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിചേർത്തവരാണ് ആർട്ടെമിസ് 2 ദൗത്യസംഘം. ഭൂമിയിൽ നിന്ന് എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ. 1970ൽ ഭൂമിയിൽ നിന്ന് 4,00,171 കിലോമീറ്റർ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോർഡാണ് ഒറയോൺ ഇന്റഗ്രിറ്റി പേടകം മറികടന്നത്. ഭൂമിയിൽ നിന്ന് നാല് ലക്ഷത്തി 6,771 കിലോമീറ്റർ അകലെ വരെ പേടകമെത്തി. ഇനി ഇതാണ് മനുഷ്യൻ ഭൂമിയിൽ നിന്ന് സഞ്ചരിച്ച പരമാവധി ദൂരം.
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആർട്ടെമിസ് 2 അംഗങ്ങളെ വഹിച്ച ഒറെയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ചൈനയ്ക്കും മുൻപേ മനുഷ്യനെ ചന്ദ്രനിൽ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം.
إرسال تعليق