16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം; അദ്നാൻ മരിച്ചത് ശ്വാസം മുട്ടിയെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്, ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അദ്‌നാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അദ്നാൻ മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതോടെ അദ്നാൻ്റേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ അദ്നാൻ കൊലപ്പെടുത്തിയത്. യുവാവിനെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16 കാരി നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയം നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരിയും സഹോദരനും വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.
കുളത്തൂർ സ്വദേശിയായ അദ്‌നാനെ മുറിയില്‍ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി. യുവാവിൻ്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്‌നാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അദ്നാൻ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. അടുത്തിടെയാണ് നസ്രിനയുടെ കുടുംബവുമായി അദ്‌നാൻ തെറ്റിയത്.
إرسال تعليق