സുധാകരനെ കണ്ട് എംകെ രാഘവൻ എംപി; ഹൈക്കമാൻ്റ് തീരുമാനം എല്ലാവർക്കും ബാധകം, 'താനൊരിക്കലും സീറ്റ് ചോദിച്ചിട്ടില്ല'
ദില്ലി:കെ സുധാകരനുമായി സംസാരിച്ചുവെന്നും മത്സരിക്കാൻ താനൊരിക്കലും സീറ്റ് ചോദിച്ചിട്ടില്ലെന്നും എംകെ രാഘവൻ എംപി. പാർട്ടിയാണ് വലുത്. വ്യക്തിയല്ല. ഹൈക്കമാൻ്റ് തീരുമാനിക്കുന്നത് എല്ലാവർക്കും ബാധകമാണ്. ഹൈക്കമാൻ്റ് യുക്തിപൂർവ്വമായി തീരുമാനമെടുക്കും. പ്രശ്നപരിഹാരത്തിനായി ഇടപെടലുകൾ നടത്തും. ഏത് വിഷയമാണെങ്കിലും ഹൈക്കമാൻ്റ് പരിഹരിക്കുമെന്നും അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാൻ്റ് ആണെന്നും എംകെ രാഘവൻ എംപി പറഞ്ഞു. കെ സുധാകരനുമായി സംസാരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനൊരിക്കലും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയിട്ടില്ല. തോൽക്കുന്ന സീറ്റെടുത്ത് വിജയിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഉണ്ടാക്കാൻ എണ്ണം കൂട്ടണമെന്നായിരുന്നു അതെന്നും എംകെ രാഘവൻ എംപി പറഞ്ഞു. മൂന്നുവർഷം കൂടി എംപി സ്ഥാനത്ത് ഉണ്ടായിരിക്കും. താനൊരിക്കലും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ജയസാധ്യതയുള്ളവർക്ക് സീറ്റ് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. യുഡിഎഫ് സർക്കാർ തിരിച്ചുവരണം. അതിന് വിജയസാധ്യത അത്യാവശ്യമാണ്. തന്നെ സംബന്ധിച്ച് വരുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല. കോഴിക്കോട് ജില്ലയിലെ 13 സീറ്റുകൾ വിജയിപ്പിക്കുക എന്നതാണ് തൻ്റെ ലക്ഷ്യം. എംപിമാർ മത്സരിക്കണോ എന്നത് ഹൈക്കമാൻ്റാണ് തീരുമാനിക്കേണ്ടത്. കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരാൻ എങ്ങനെയൊക്കെയാണോ ചെയ്യേണ്ടത് അത് ചെയ്യണമെന്നും കെ രാഘവൻ പറഞ്ഞു
إرسال تعليق