Join News @ Iritty Whats App Group

ഇറാന്റെ പുതിയ നേതാവ് മുജ്തബ ഖമനെയിക്ക് പരിക്കേറ്റത് കാലുകളിലെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇറാന്റെ പുതിയ നേതാവ് മുജ്തബ ഖമനെയിക്ക് പരിക്കേറ്റത് കാലുകളിലെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


മുജ്തബ ഖമനെയി ഇറാന്റെ പുതിയ പരമാധികാര നേതാവായിട്ടിപ്പോള്‍ മൂന്ന് ദിവസങ്ങള്‍. അതിനിടയിലാണ്, പുതിയ വാര്‍ത്ത. ആക്രമണത്തില്‍ മുജ്തബയ്ക്ക് പരിക്കേറ്റിരിക്കുന്നു. അദ്ദേഹത്തെ പൊതുവേദികളില്‍ കാണാനുമില്ല.എന്താണ് സത്യത്തില്‍ സംഭവിച്ചത്? മുജ്തബ  എവിടെയാണ്?

ആയത്തുല്ല ഖമനെയിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ. ഇസ്രായേല്‍ ആക്രമണങ്ങളില്‍ മുജ്തബയ്ക്ക് നഷ്ടപ്പെട്ടത് പിതാവ് മാത്രമല്ല. മാതാവ് മന്‍സൂറെ ഖോജസ്തെ ബഗര്‍സാദെ, മുജ്തബയുടെ ഭാര്യ സഹ്‌റ ആദല്‍, ഒരു മകന്‍ എന്നിവരും നഷ്ടമായി. ഇവര്‍ മരണപ്പെട്ട അതേ ദിവസമാണ് മുജ്തബയ്ക്കും പരിക്കേറ്റത് എന്നാണ് വാര്‍ത്ത. എന്നാല്‍ അദ്ദേഹം ആരോഗ്യവാനാണെന്നും സുരക്ഷിതനാണെന്നുമാണ് ഇറാനില്‍നിന്നുള്ള വാര്‍ത്തകള്‍. പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ മകന്‍ യൂസുഫിനെ ഉദ്ധരിച്ച് മുജ്തബ സുരക്ഷിതാനാണെന്ന് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പരിക്കേറ്റോ ഇല്ലയോ എന്ന കാര്യം യൂസുഫ് പെഷസ്‌കിയാന്‍ സ്ഥീരീകരിച്ചിട്ടില്ല. മുജ്തബയുടെ കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, എന്നാല്‍ അദ്ദേഹം ബോധാവസ്ഥയിലാണെന്നും ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. പരിമിതമായ ആശയവിനിമയ സൗകര്യങ്ങളുള്ള, സുരക്ഷിതമായ ഒരിടത്താണെന്ന് അദ്ദേഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തില്‍ ഖമേനിയുടെ കാലുകള്‍ക്ക് പരിക്കേറ്റതായാണ് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

മൂന്ന് ദിവസം മുമ്പാണ് മുജ്തബ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ നിയമനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് അണികള്‍ തെരുവില്‍ ഇറങ്ങിയിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം പൊതുവേദിയിലോ വീഡിയോയിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. പരിക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിക്കുകയും ചെയ്തിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തിയാല്‍ ഒളിത്താവളം വെളിപ്പെടുമെന്നും അത് അദ്ദേഹത്തെ അപകടത്തിലാക്കുമെന്നുമാണ് ഇറാന്ആശങ്ക എന്നാണ് റിപ്പോര്‍ട്ട്.

88 മുതിര്‍ന്ന ഷിയാ പുരോഹിതന്മാര്‍ അടങ്ങിയ വിദഗ്ധ സമിതിയാണ് മുജ്തബയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് നടത്തുന്നതിനിടെ ഖും നഗരത്തിലെ ഒരു കെട്ടിടത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. വിദഗ്ധ സമിത യോഗം സാധാരണ നടക്കാറുള്ളത് ഈ കെട്ടിടത്തിലായിരുന്നു. എന്നാല്‍, ആക്രമണ ഭീഷണി നിലവിലുള്ളതിനാല്‍, സമിതിയോഗം ഇവിടെ ചേര്‍ന്നില്ല. പകരം ഓണ്‍ലൈനിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിനാല്‍, ഒഴിഞ്ഞു കിടന്ന കെട്ടിടത്തിലാണ് ഇസ്രായേല്‍ ആക്രമണം നടന്നതെന്നാണ് ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്സുമായി അടുപ്പമുള്ള ഇറാന്‍ വാര്‍ത്താ ഏജന്‍സി 'ഫാര്‍സ്' റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്റെ ഭരണഘടനപ്രകാരം മതപരമായ കാര്യങ്ങളുടെ മാത്രം ചുമതലക്കാരനല്ല പരാമധികാര നേതാവ്. രാഷ്ട്രീയം, വിദേശകാര്യം, മതം, സൈന്യം, റവല്യൂഷനറി ഗാര്‍ഡ്സ്, ഭരണപരമായ കാര്യങ്ങള്‍ എന്നിവയുടെയെല്ലാം അവസാനത്തെ വാക്കാണ്. ലോകമെങ്ങുമുള്ള ഷിയാ മുസ്ലിംകളുടെ ആഗോള ആത്മീയ ആചാര്യന്‍ കൂടിയാണ് അദ്ദേഹം. മകന്‍ പിന്‍ഗാമിയാകുന്നതിനോട് നേരത്തെ ആയത്തുല്ല ഖമനെയി താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എങ്കിലും, പുതിയ സാഹചര്യം അദ്ദേഹത്തിന് അനുകൂലമാവുകയായിരുന്നു. രക്തസാക്ഷി എന്ന നിലയിലാണ് ആയത്തുല്ല അലി ഖമനെയിയെ ഷിയാ വിഭാഗങ്ങള്‍ കാണുന്നത്. ഷിയാ വിശ്വാസികള്‍ക്കിടയില്‍ രക്തസാക്ഷിത്വം സമാനതകളില്ലാത്ത പദവിയാണ്.

അമേരിക്കയ്ക്കും ഇസ്രായേലിനും ഒട്ടും താല്‍പ്പര്യമില്ലാത്തതാണ് ഈ തെരഞ്ഞെടുപ്പ്. ഇറാന്‍ ഭരണകൂടത്തിനെതിരെ തെരുവുകളില്‍ ഇറങ്ങിയ പ്രക്ഷോഭകര്‍ക്കും സ്വീകാര്യനല്ല അദ്ദേഹം. ഇറാനു പുറത്ത് പ്രവാസജീവിതം നയിക്കുന്ന കൂട്ടായ്മകളും ഈ നിയമനത്തിന് അനുകൂലമല്ല. നിലവിലെ ഭരണകൂടത്തിന്റെ അതേ നയങ്ങള്‍ ഇനിയും തുടരും എന്നതിന്റെ സൂചനയായാണ് അവര്‍ ഈ നിയമനത്തെ കാണുന്നത്. എന്നാല്‍, മുജ്തബ ഖമേനി അധികം വൈകാതെ ഉദാരസമീപനങ്ങള്‍ സ്വീകരിക്കുമെന്നും പരിഷ്‌കരണ വാദത്തിലേക്ക് ചായുമെന്നുമുള്ള അഭിപ്രായങ്ങളുമുണ്ട്. അദ്ദേഹം പുതിയ തലമുറയില്‍പ്പെട്ട, കൂടുതല്‍ പ്രായോഗികമതിയായ പുരോഹിതനാണെന്നും കാലാനുസൃത മാറ്റങ്ങള്‍ ഉണ്ടാവുമെന്നും അവര്‍ കരുതുന്നു.

ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ. 1979-ല്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമാകുന്നതിന് പത്ത് വര്‍ഷം മുമ്പ്, 1969-ല്‍ ഇറാന്റെ പ്രധാന മതകേന്ദ്രമായ മഷ്ഹദിലാണ് മുജ്തബ ഖമേനി ജനിച്ചത്. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം 1987-ഓടെ അദ്ദേഹം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സില്‍ ചേര്‍ന്നു. 1980 മുതല്‍ 1988 വരെ നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അവസാന കാലഘട്ടത്തില്‍ അദ്ദേഹം സൈനിക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാനില്‍ വലിയ സ്വാധീനമുള്ള റവല്യൂഷണറി ഗാര്‍ഡ്‌സുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് മുജ്തബ.

Post a Comment

أحدث أقدم
Join Our Whats App Group