Join News @ Iritty Whats App Group

സിപിഎം ബന്ധം ഉപേക്ഷിച്ച് പികെ ശശി; ഒറ്റപ്പാലത്ത് കളത്തിലിറങ്ങും, വിമത സ്ഥാനാർത്ഥിയായി മത്സരിക്കും

സിപിഎം ബന്ധം ഉപേക്ഷിച്ച് പികെ ശശി; ഒറ്റപ്പാലത്ത് കളത്തിലിറങ്ങും, വിമത സ്ഥാനാർത്ഥിയായി മത്സരിക്കും


പാലക്കാട്:വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബന്ധം ഉപേക്ഷിച്ച് പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫിനായി കളത്തിലിറങ്ങും. ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ സമീപിച്ചിരിക്കുകയാണ് പികെ ശശി. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി കോൺഗ്രസ് - മുസ്ലീം ലീഗ് നേതാക്കളേയും സമീപിച്ചത്. ഏറെക്കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാവുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. നേരത്തെ, ലൈംഗിക അതിക്രമ ആരോപണത്തിൽ ശശിക്കെതിരെ പ്രതിഷേധിച്ചതിനാൽ വോട്ട് ചോദിക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം.

പികെ ശശി യുഡിഎഫി‌ ൽ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാക്കരുതെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കെപിസിസിയെ അറിയിച്ചത്. ഗുരുതര പരാതികളെ തുടർന്ന് 2021ൽ സിപിഎം തന്നെ പി കെ ശശിയെ സ്ഥാനാർത്ഥിത്വം നൽകാതെ മാറ്റി നിർത്തിയിരുന്നു. ലൈംഗിക അതിക്രമ ആരോപണത്തിൽ, അന്ന് പികെ ശശിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയവർ, വോട്ട് ചോദിച്ച് ഇറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. കോൺഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോൺഗ്രസ് നേതാവ് ഒകെ ഫാറൂഖിനെയോ ഒറ്റപ്പാലത്ത് പരിഗണിക്കണമെന്നാണ് ആവശ്യം.

അതേസമയം, സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ് മുതിർന്ന നേതാവ് ജി സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച് 63 വർഷം നീണ്ട സിപിഎം അംഗത്വമുപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജി സുധാകരൻ. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും, പൊതുപരിപാടികളിൽ അവഗണിച്ചുവെന്നും സുധാകരൻ ആരോപിക്കുന്നു, ഏറ്റവും ഒടുവിൽ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തി കളിയാക്കി ചിരിക്കുകയും ചെയ്തുവെന്നും സുധാകരൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്.

ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി...

Post a Comment

Previous Post Next Post
Join Our Whats App Group