ഇസ്രയേൽ-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിൽ, ഖമനേയിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ മരണം 1000 കടന്നു
ടെഹ്‌റാൻ : ഇസ്രയേൽ-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വിലാപയാത്രയും അനുസ്മരണ ചടങ്ങുകളും താൽക്കാലികമായി മാറ്റിവെച്ചു. ഇസ്രയേൽ പത്താം ഘട്ട വ്യോമാക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇറാനിലെ പ്രധാന കേന്ദ്രങ്ങൾക്ക് പുറമേ ലബനോനിലും ഇസ്രയേൽ കനത്ത ബോംബാക്രമണം തുടരുകയാണ്.
യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഹരാന പുറത്ത് വിട്ട് കണക്കുകളനുസരിച്ച് യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. സംഘർഷം നിയന്ത്രണാതീതമായതോടെ അമേരിക്ക പ്രശ്ചിമേഷ്യയിലെ തങ്ങളുടെ മൂന്ന് എംബസികൾ അടച്ചുപൂട്ടുകയും മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും വാഷിംഗ്ടൺ കർശന നിർദ്ദേശം നൽകി. കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കാനായി അയൽരാജ്യങ്ങളുമായി ചേർന്ന് സുരക്ഷിതമായ ആകാശപാതകൾ ഒരുക്കിയതായി യുഎഇ അറിയിച്ചു.
ഇറാനിയൻ യുദ്ധകപ്പലിന് നേരെ ആക്രമണം
ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പലിന് നേരെ ആക്രമണം. അന്തർവാഹിനി കപ്പലാണ് ആക്രമിച്ചതെന്നും 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും വാർത്താ ഏജൻസിസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നു ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചതായും റിപ്പോർട്ട് ചെയ്തു. കപ്പലിൽ നിന്ന് 32 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്ക് നേരെയാണ് അന്തർവാഹിനി ആക്രമണം നടന്നത്.
Post a Comment