റഷ്യൻ എണ്ണ ഉപരോധം, 'ഇന്ത്യ മികച്ച അഭിനേതാക്കൾ', നിലപാടിന് പരിഹാസവുമായി അമേരിക്ക
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ എണ്ണ വ്യാപാരത്തിലെ ഇന്ത്യൻ നിലപാടിനെ പരിഹസിച്ച് യുഎസ്. റഷ്യൻ എണ്ണ ഉപരോധത്തിന്റെ കാര്യത്തിൽ ഇന്ത്യ മികച്ച അഭിനേതാക്കളാണെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ടെലിവിഷൻ പരിപാടിയിൽ പ്രതികരിച്ചത്. ആദ്യം റഷ്യയിൽ നിന്നും എണ്ണ വാങ്ങേണ്ടെന്ന് യുഎസ് പറഞ്ഞപ്പോൾ ഇന്ത്യ അത് അനുസരിച്ചു, എന്നാൽ ഇപ്പോൾ അനുമതി നൽകിയപ്പോൾ അതും സമ്മതിച്ചുവെന്നാണ് സ്കോട്ട് ബെസെന്റ് പരിഹസിച്ചത്. ഫോക്സ് ബിസിനസിന്റെ കുഡ്‌ലോ പ്രോഗ്രാമിൽ സംസാരിക്കുമ്പോഴാണ് സ്കോട്ട് ബെസെന്റിന്റെ പരാമർശം.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു, അവർ അത് അനുസരിക്കുകയും ചെയ്തുവെന്നാണ് സ്കോട്ട് ബെസെന്റിന്റെ പരാമർശം. താൽക്കാലിക ഇളവ് ലഭിക്കുന്നതിന് മുമ്പ് തന്നെ ദില്ലി യുഎസ് അഭ്യർത്ഥനകൾ പാലിച്ചിരുന്നു. റഷ്യൻ വിതരണത്തിന് പകരമായി യുഎസ് എണ്ണ ഉപയോഗിക്കാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നെങ്കിലും, ആഗോള വിതരണത്തിലുണ്ടാകുന്ന ഹ്രസ്വകാല തടസ്സങ്ങൾ ഒഴിവാക്കാൻ നിലവിൽ കപ്പലുകളിലുള്ള റഷ്യൻ അസംസ്‌കൃത എണ്ണ സ്വീകരിക്കാൻ വാഷിംഗ്ടൺ അനുമതി നൽകുകയായിരുന്നുവെന്ന് ബെസെന്റ് കൂട്ടിച്ചേർത്തു. ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ നല്‍കിയിരിക്കുന്ന അനുമതി താല്‍ക്കാലികം മാത്രമാണ്.
കടലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണ വാങ്ങാന്‍ മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കി. ഇറാനുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ആഗോള എണ്ണവില വർദ്ധിപ്പിക്കുകയും പശ്ചിമേഷ്യയിലെ വിതരണ തടസ്സങ്ങളെക്കുറിച്ച് ആശങ്കയുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അനുമതിയെന്നും യുഎസ് ട്രഷറി സെക്രട്ടറി കൂട്ടിച്ചേർത്തു.
Post a Comment