യുദ്ധമാണെന്ന് കരുതി ഇങ്ങനെ പറ്റിക്കരുത്; പാചകവാതക സിലിണ്ടറിൽ വാതകത്തിന് പകരം വെള്ളം; പരാതി പറഞ്ഞപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മറുപടി ഞെട്ടിക്കുന്നത്
അമ്പലപ്പുഴ: പാചകവാതക സിലിണ്ടറിൽ പാചകവാതകത്തിന് പകരം പച്ചവെള്ളം. പുന്നപ്ര കുറവൻതോട് കിഴക്കുവശം ഒരുമ എന്ന പേരിൽ ഫുഡ് പ്രോഡക്ട്സ് സ്ഥാപനം നടത്തുന്ന കബീർ റഹ്മാനിയയ്ക്കാണ് ഇത് ലഭിച്ചത്. മൂന്നു ദിവസം മുൻപാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 110 രൂപ വർധിച്ച് 1,880 രുപയായത്. ഞായറാഴ്ചയാണ് ഇദ്ദേഹം ഈ വിലയ്ക്ക് പാചക വാതക സിലിണ്ടർ വാങ്ങിയത്.
കഴിഞ്ഞദിവസം സ്ഥാപനത്തിൽ ഈ സിലിണ്ടർ ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുന്നതിനിടയിൽ സിലണ്ടർ ഓഫാകുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് സിലിണ്ടറിൽ പച്ച വെള്ളമാണെന്ന് കണ്ടെത്തിയത്.
ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിന് 38.1 കി.ഗ്രാം തൂക്കമുണ്ട്. സിലിണ്ടറിന്റെ തൂക്കം 19 കിലോയാണ്. ബാക്കി 19.1 കിലോ പാചക വാതകം കാണേണ്ടതാണ്. 9 കിലോ പാചക വാതകമാണ് ഉപയോഗിച്ചത്. ബാക്കി 10 കിലോ വെള്ളമാണ്.
പിന്നീട് തൂക്കി നോക്കിയപ്പോഴാണ് സിലിണ്ടറിന്റെ തൂക്കമടക്കം 29 കിലോ ഉള്ളതായി കണ്ടത്. ആലപ്പുഴയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏജൻസിയിൽനിന്നാണ് സിലിണ്ടർ വാങ്ങിയത്.
സിലിണ്ടറിൽ വെള്ളമാണെന്ന് പരാതി പറഞ്ഞപ്പോൾ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഏജൻസി അധികൃതർ കൈമലർത്തുകയായിരുന്നുവെന്ന് കടയുടമ പറഞ്ഞു.
Post a Comment