കാൻസർ രോഗിയാണെന്ന വ്യാജേന വായിൽ ട്യൂബ്, വൈകല്യമില്ലാത്ത കാലിൽ പ്ലാസ്റ്റിക് രൂപത്തിലുള്ള കാൽ ഒട്ടിച്ചു, തെറ്റിധരിപ്പിച്ച് ഭിക്ഷാടനം, അറസ്റ്റ്
കൊല്ലം: കാൻസർ രോഗിയാണെന്ന വ്യാജേന ട്യൂബ് വായിൽ നിന്നും നെഞ്ചത്തേക്ക് ഒട്ടിച്ചും വൈകല്യമില്ലാത്ത കാലിൽ പ്ലാസ്റ്റിക് രൂപത്തിലുള്ള കാൽ ഒട്ടിച്ച് അംഗപരിമിതനെന്ന് തെറ്റിധരിപ്പിച്ചും ഭിക്ഷാടനം നടത്തിയയാൾ പിടിയിൽ. തിരുവനന്തപുരം, പേഴുംമൂട് പൂവച്ചൽ ബിസ്മില്ലാ ഹൗസിൽ മുജീബ് ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഇളമ്പള്ളൂർ മുസ്ലിം ജമാഅത്തിൽ നോമ്പ് നിസ്കാരത്തിനെത്തിയ വിശ്വാസികളിൽ നിന്നും ആയിരക്കണക്കിന് രൂപയാണ് ഇയാൾ പിരിച്ചെടുത്തത്.വിശ്വാസികൾ മടങ്ങിയതോടെ കാലിന് ഒരു കുഴപ്പമില്ലാതെ നടന്നു പോകുന്നത് പള്ളിയിലെ ഉസ്താദ് കണ്ടു. ട്യൂബ് വായിൽ നിന്ന് ഇളക്കി കിടക്കുന്നതായും മനസിലായി. ഇതോടെ ഉസ്താദ് പിരിഞ്ഞുപോയ വിശ്വാസികളെയും പള്ളി ഭാരവാഹികളെയും വിളിച്ചുവരുത്തി. വിവരം പോലീസിനെയും അറിയിച്ചു.
പോലീസിന്റെ വിശദമായ പരിശോധനയിൽ കള്ളി വെളിച്ചത്തായി. അഭിനയമാണെന്നും ഇയാൾക്ക് കാലിന് യാതൊരു കുഴപ്പമില്ലെന്നും തിരിച്ചറിഞ്ഞു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ പതിനായിരത്തിലേറെ രൂപയും ഗൂഗിൾ പേയിൽ 12,000 ഓളം രൂപയും കണ്ടെത്തി. കാൻസർ പേഷ്യന്റ് ആയ എന്നെ സഹായിക്കണമേ എന്നെഴുതി ഗൂഗിൾ പേ നമ്പർ ക്യൂ ആർ കോഡ് എന്നിവ പതിപ്പിച്ച ബോർഡ് നെഞ്ചത്ത് തൂക്കിയിട്ടായിരുന്നു യാചന.ഇയാളുടെ ഈ അവസ്ഥ കണ്ട് 2000 രൂപ വരെ ഗൂഗിൾപേയിൽ നൽകിയവരുണ്ട്. ബൈക്കിലും ഇത്തരത്തിൽ സ്റ്റിക്കർ സ്ഥാപിച്ചിരുന്നു.
വാഹന പരിശോധനയിൽ നിന്നും രക്ഷപെടാൻ ആയിരുന്നു ഈ തന്ത്രം. രണ്ട് ദിവസം മുമ്പ് എം വി ഡി പരിശോധനയിൽ നിന്നും ഇത്തരത്തിൽ രക്ഷപ്പെട്ടിരുന്നു മാത്രമല്ല, ഉദ്യോഗസ്ഥർ ചേർന്ന് പണം സമാഹരിച്ച് പുതിയ ഹെൽമെറ്റും വാങ്ങി നൽകിയതായി പ്രതി മൊഴി നൽകി. വിലകൂടിയ രണ്ട് ആൻഡ്രോയിഡ് ഫോണുകളടക്കം കണ്ടെത്തി.ഫോണിലെ കണ്ട കോൺടാക്ട് നമ്പറുകളിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്തു. 10 വർഷത്തിലേറെയായി ഇതായിരുന്നു വരുമാന മാർഗ്ഗം. സ്വന്തമായി നാല് ചക്ര വാഹനവും വീടുമടക്കം ഇങ്ങനെ സമ്പാദിച്ചതായും പ്രതി സമ്മതിച്ചു.
إرسال تعليق