മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ട്, അതിന് കൂടി മറുപടി പറഞ്ഞു പോകൂ; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി. സതീശന്‍
ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തിന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റാണ് പിണറായി വിജയൻ. ആർഎസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതിൽ കോൺഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും വി.ഡി. സതീശൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ആർ.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതിൽ കോൺഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ നിരന്തരമുള്ള പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും. കാരണം ലക്ഷണമൊത്തെ ആർ.എസ്.എസ് ഏജന്റ് പിണറായി വിജയനാണ്.
1977 ൽ ആർ.എസ്.എസിന്റെ പിന്തുണയിൽ മത്സരിച്ച് നിയമസഭയിൽ എത്തിയ എം.എൽ.എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല. അന്ന് ഉദുമയിലെ സി.പി.എം- ആർ.എസ്.എസ് സംയുക്ത സ്ഥാനാർത്ഥിയായിരുന്നില്ലേ ആർ.എസ്.എസ് നേതാവ് കെ.ജി മാരാർ? അതേ കെ.ജി മാരാർ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാർത്ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയൻ നിഷേധിക്കുമോ? 1989 ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ വി.പി സിംഗിന് പിന്തുണ നൽകിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഗൂഗിളിൽ പരതിയാൽ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് ആർ.എസ്.എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വർഗീയതയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും പിണറായി വിജയൻ പറയുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തിൽ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തൽ നടത്തിയത് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ എഡിറ്റർ ബാലശങ്കറാണ്. അതിന് എന്ത് മറുപടി പറയാനുണ്ട്? ആ സഖ്യത്തിന്റെ കാരണഭൂതൻ പിണറായി വിജയനാണ്. വി.ഡി സതീശനല്ല
ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ആർ.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. നിയമസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇക്കാര്യം ചോദിച്ചപ്പോൾ മറുപടി പറയാതെ തലകുനിച്ച് ഇരുന്ന മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.
ദേശീയപാത തകർന്ന് വീണപ്പോൾ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിൻ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
നിർമ്മല സീതാരാമനുമായി ഡൽഹിയിൽ പുട്ടും കടലയും കഴിക്കാൻ പോയപ്പോൾ സംസ്ഥന ഗവർണ്ണറെ കൂടെ കൂട്ടിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല
അമിത്ഷാ പറഞ്ഞപ്പോൾ 90 ഡിഗ്രി കുനിഞ്ഞു നിന്ന് പി.എം ശ്രീയിൽ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയൻ എന്നാണ്, വി.ഡി സതീശനെന്നല്ല.
ഒരു ഘട്ടത്തിൽ ആർ.എസ്.എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് അഭിമുഖം നൽകിയ ആളുടെ പേരും പിണറായി വിജയൻ എന്നാണ്, വി.ഡി സതീശൻ എന്നല്ല.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ ഒഴിവാക്കുന്നതിന് പകരം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴൽപ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
എ.ഡി.ജി.പിയെ ആർ.എസ്.എസ് നേതാക്കളുടെ അരികിലേക്ക് ദൂതുമായി അയച്ച മുഖ്യമന്ത്രിയും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. പിടിക്കപ്പെട്ടപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ എ.ഡി.ജി.പിയെ സംരക്ഷിച്ചതും ഇതേ പിണറായി വിജയനാണ്.
തൃശൂർ പൂരം കലക്കി ബി.ജെ.പിയെ തൃശൂരിൽ ജയിപ്പിച്ച് കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും അട്ടിമറിച്ച മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.
സംഘ്പരിവാറിന് എതിരായ കോൺഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സി.പി.എമ്മിനും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാൾ ചിത്രങ്ങൾ ഞങ്ങളുടെ കയ്യിലുണ്ട്. അതിന് കൂടി മറുപടി പറഞ്ഞു പോകൂ.
Post a Comment