'ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്ന് നടക്കുന്നത്, എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്', വിമര്‍ശിച്ച് പി സി ജോര്‍ജ്
കോട്ടയം: എഫ്‌സിആർഎ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ബിജെപിയും വിമർശനം നേരിടുന്നതിനിടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പി സി ജോർജ്.
ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്‌ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും ഇന്ത്യയിലാകെ രണ്ടേകാല്‍ ശതമാനം ക്രിസ്‌ത്യാനികളെ ഉള്ളൂവെന്നും പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയായ അദ്ദേഹം പറഞ്ഞു. 'എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്. ബിജെപി എന്നുകേട്ടാല്‍ ഹാലിളകും. ഇവർക്കൊന്നും തലയ്‌ക്ക് സ്ഥിരതയില്ല. പുതിയ നിയമഭേദഗതിയില്‍ ആർക്കും ആശങ്ക വേണ്ട. ബിജെപിയെപ്പോലെ ഇത്രയും ക്രിസ്‌ത്യാനികളെ അംഗീകരിച്ച ഒരു രാഷ്‌ട്രീയ പാർട്ടി വേറെ ഉണ്ടായിട്ടില്ല.' ജോർജ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍പോലും ക്രിസ്‌ത്യൻ മുഖ്യമന്ത്രിമാർ ഇത്രയുണ്ടായിട്ടുണ്ടോ എന്ന് ചോദ്യവും അദ്ദേഹം ഉന്നയിച്ചു. 'കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ പോലും ഇത്രയും ക്രിസ്‌ത്യാനികളായ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ടോ? ഇതൊക്കെ ഒളിച്ചുവെച്ചുകൊണ്ട് പിതാക്കന്മാർ ഇങ്ങനെ ഊളത്തരം പറയാൻ പാടില്ല. അതുകൊണ്ടാണ് ഇങ്ങനെ കടുപ്പിച്ച് പറയുന്നത്.' പിസി ജോർജ് പറഞ്ഞു.
എഫ്‌സിആർഎ ഭേദഗതി സാധാരണക്കാർക്കും ക്രൈസ്‌തവ ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വലിയ ആശങ്കയുണ്ടാക്കിയെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് വ്യക്തമാക്കിയിരുന്നു. നിയമത്തിലെ പഴുതടയ്‌ക്കാനും ഭരണം കാര്യക്ഷമമാക്കാനും ഭേദഗതികള്‍ നല്ലതാണെങ്കിലും ഇപ്പോള്‍ മാറ്റങ്ങള്‍ ഒരു 'നിയന്ത്രിത' സ്വഭാവത്തില്‍ നിന്ന് നിയന്ത്രിച്ചുവയ്‌ക്കല്‍ എന്ന നിലപാടിലേക്ക് മാറുന്നതായി തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതി ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം, സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസ്വാതന്ത്ര്യം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും ബിഷപ്പ് അറിയിച്ചു.
إرسال تعليق