‘ഇതാണ് റിയൽ കേരള സ്റ്റോറി’; പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി പാളയം ജുമാ മസ്ജിദും സെൻറ് ജോസഫ് പള്ളിയും. മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പള്ളിയും മസ്ജിദും.
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതൊക്കെയാണ് ‘റിയൽ കേരള സ്റ്റോറി’ യെന്ന രീതിയിൽ കേരളം ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പാളയം ജുമാ മസ്ജിദിൽ പൊങ്കാലയ്ക്കായി ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് രാവിലെ കുളിക്കാനും പ്രാഥമിക സൗകര്യങ്ങൾക്കുമടക്കം പ്രത്യേകം സംവിധാനങ്ങളും ഒരുക്കിയിരുന്നു. കൂടാതെ ചൂടിനിടെ വിശ്രമിക്കാൻ ഇത്തവണ പ്രത്യേക പന്തലും ഒരുക്കിയിട്ടുണ്ട്.
പള്ളിക്ക് സമീപം പൊങ്കാലയടുപ്പ് നിരത്തി കാത്തിരുന്നവർക്ക് നോമ്പ് കഞ്ഞി, ചായ, സ്നാക്സ് തുടങ്ങി ഭക്ഷണവും 24 മണിക്കൂറും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി സൗകര്യങ്ങളൊരുക്കി വരുന്നുണ്ടെന്ന് പാളയം ഇമാം പറയുന്നു. തൊട്ടടുത്ത സെൻറ് ജോസഫ് പള്ളിയിലും കുടിവെള്ളവും വിശ്രമസൗകര്യങ്ങളും ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്. രാവിലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പാളയത്തെ കൂട്ടായ്മയാണ് തയാറാക്കിയിരിക്കുന്നത്
إرسال تعليق