Join News @ Iritty Whats App Group

പശ്ചിമേഷ്യൻ യുദ്ധം; പ്രതിദിനം അരക്കോടി രൂപയുടെ നഷ്ടത്തില്‍ കണ്ണൂര്‍ വിമാനത്താവളം

പശ്ചിമേഷ്യൻ യുദ്ധം; പ്രതിദിനം അരക്കോടി രൂപയുടെ നഷ്ടത്തില്‍ കണ്ണൂര്‍ വിമാനത്താവളം


ട്ടന്നൂർ: പശ്ചിമേഷ്യയില്‍ ഇസ്രറാഈല്‍ - ഇറാൻ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍.

രാജ്യാന്തര സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ വിമാനത്താവള കമ്പനിയായ കിയാലിന് (KIAL) പ്രതിദിനം ശരാശരി അരക്കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്

വരുമാനനഷ്ടം

വേനലവധി കാലവും റംസാൻ സീസണും മുൻനിർത്തി വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്ന മാർച്ച്‌ മാസത്തില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് കിയാലിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ പത്തിലധികം സർവീസുകളാണ് ഓരോ ദിവസവും റദ്ദാക്കപ്പെട്ടത്.

വ്യാഴാഴ്ച മുതല്‍ കണ്ണൂർ - മസ്കറ്റ് റൂട്ടില്‍ മാത്രമാണ് സർവീസ് നടക്കുന്നത്. മറ്റ് സെക്ടറുകളില്‍ വിമാനങ്ങള്‍ എപ്പോള്‍ ഓടിത്തുടങ്ങും എന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. വിമാനങ്ങളുടെ ലാൻഡിംഗ് ഫീസ്, പാർക്കിംഗ് ഫീസ്, പാസഞ്ചർ ഫീസ്, എയർക്രാഫ്റ്റ് ഹാൻഡ്ലിംഗ് ഫീസ് എന്നിവയില്‍ നിന്നുള്ള വരുമാനം നിലച്ചതാണ് കിയാലിനെ പ്രതിസന്ധിയിലാക്കിയത്.

അനുബന്ധ മേഖലകള്‍

യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്താത്തതിനാല്‍ വാഹനം പാർക്കിംഗ് ഫീസിനത്തിലും വലിയ കുറവുണ്ടായി. വിമാനത്താവളത്തിനുള്ളിലെ കഫറ്റേരിയകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, ഡേ ഹോട്ടല്‍, ലോഞ്ച് തുടങ്ങിയവയെല്ലാം കനത്ത നഷ്ടത്തിലാണ്. ഇതിനുപുറമെ, കണ്ണൂരില്‍ നിന്ന് പ്രതിമാസം നടക്കാറുള്ള 300 മുതല്‍ 500 ടണ്‍ വരെയുള്ള ചരക്കുനീക്കവും (കാർഗോ) യുദ്ധം കാരണം പൂർണ്ണമായും നിലച്ചു. ഇത് ചരക്കുനീക്കം വഴി ലഭിച്ചിരുന്ന വരുമാനത്തെയും സാരമായി ബാധിച്ചു.

യാത്രക്കാർ ശ്രദ്ധിക്കുക

തുടർച്ചയായി അഞ്ചാം ദിവസമാണ് കണ്ണൂരില്‍ നിന്നുള്ള രാജ്യാന്തര സർവീസുകള്‍ മുടങ്ങുന്നത്. കഴിഞ്ഞ ദിവസം മാത്രം എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയുടെ 13 സർവീസുകള്‍ റദ്ദാക്കിയിരുന്നു.

അതിനാല്‍, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായോ കിയാല്‍ അധികൃതരുമായോ ബന്ധപ്പെട്ട് സർവീസ് വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group