യുദ്ധത്തിനും സമാധാനത്തിനും തയാർ, ഇറാനെ ആക്രമിക്കാൻ ബേസ് തുറന്ന് നൽകിയത് അയൽ രാജ്യങ്ങൾ; അമേരിക്കയുമായി സമവായം സാധ്യമല്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ
ദില്ലി: യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയാറാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി. കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവാണെന്നും അദ്ദേഹം നിലകൊണ്ടത് ചരിത്രത്തിലെ ശരിയുടെ ഭാഗത്ത് ആണെന്നും മുഹമ്മദ് ഫത്താലി പറഞ്ഞു. ഇറാൻ്റെ ശേഷി എന്താണെന്ന് അമേരിക്കയ്ക്ക് ബോധ്യമുണ്ടെന്നും യുദ്ധം അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് തീരുമാനിക്കേണ്ടത് ഇപ്പോൾ ഇറാൻ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഒരു ചർച്ചകൾക്കും ഇറാൻ തയാറല്ല. ഇറാൻ യുദ്ധം ആഗ്രഹിച്ചിട്ടില്ല. യുദ്ധത്തിനും സമാധാനത്തിനും രാജ്യം തയാറാണ്. പക്ഷേ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് ഞങ്ങളല്ല. പശ്ചിമേഷ്യ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പാശ്ചാത്യശക്തി പശ്ചിമേഷ്യയുടെ സമ്പത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഈ അവസരത്തിൽ അമേരിക്കയുമായി സമവായം സാധ്യമല്ല. കുട്ടികൾ പഠിക്കുന്ന സ്കൂൾ പോലും തകർത്തെന്നും ഇറാൻ അംബാസിഡർ വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയിൽ ഇറാൻ സത്യസന്ധത ആണ് പ്രകടിപ്പിച്ചതെന്നും എന്നാൽ പകരം കയ്പേറിയ അനുഭവങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ്റെ ശേഷി എന്താണെന്ന് അമേരിക്കയ്ക്ക് അറിയാം. യുദ്ധം അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് തീരുമാനിക്കേണ്ടത് ഇപ്പോൾ ഇറാൻ ആണ്. ഇറാനെക്കൊണ്ട് എന്ത് സാധിക്കുമെന്ന് അമേരിക്കയ്ക്ക് ഇപ്പോൾ ബോധ്യമുണ്ട്. ഇറാൻ അയൽ രാജ്യങ്ങളെ ആക്രമിച്ചിട്ടില്ല. നല്ല ബന്ധമായിരുന്നു രാജ്യങ്ങളുമായി ഉണ്ടായിരുന്നത്. എന്നാൽ, ഇറാനെ ആക്രമിക്കാൻ ബേസ് തുറന്ന് നൽകിയത് അയൽ രാജ്യങ്ങളാണ്. ഈ ബേസിൽ നിന്നാണ് ഇറാനിലെ സ്കൂൾ ആക്രമിക്കപ്പെട്ടത്. യുദ്ധത്തിന് ചില രാജ്യങ്ങൾ വഴിയൊരുക്കുകയായിരുന്നെന്നും ഇറാൻ സമാധാനം ആഗ്രഹിക്കുന്നുവെന്നും മുഹമ്മദ് ഫത്താലി പറഞ്ഞു. ഇന്ത്യയുടെ മധ്യസ്ഥ ശ്രമം ഉണ്ടായോ എന്ന ചോദ്യത്തിന് ഇന്ത്യൻ അധികൃതരോട് ചോദിക്കൂ എന്നായിരുന്നു അംബാസിഡറുടെ പ്രതികരണം. ഇന്ത്യയുമായി പണ്ടുകാലം മുതലേ അടുത്ത ബന്ധം ആണ് ഇറാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
إرسال تعليق