രണ്ടാഴ്ച പിന്നിട്ട പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു, വില കൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു. സിലിണ്ടർ കിട്ടിയില്ലെങ്കിൽ വില കൂട്ടേണ്ടി വരുമെന്ന ആശങ്കയാണ് ഉടമകൾ പങ്ക് വയ്ക്കുന്നത്. ഇതിനിടെ, സംസ്ഥാനങ്ങൾക്കുള്ള സിലിണ്ടർ വിഹിതം കേന്ദ്രസർക്കാർ 20ശതമാനം കൂട്ടിയത് ഏത് രീതിയിൽ ഫലം കാണുമെന്നതാണ് വരുംദിവസങ്ങളിലെ ആകാംക്ഷ. ഹോട്ടലുകള്‍ പലതും ഇപ്പോഴും പൂട്ടിയ നിലയിലാണ്. പല ഹോട്ടലുകളിലും മെനു വെട്ടിചുരുക്കിയിരിക്കുകയാണ്. കൂടുതൽ ഗ്യാസ് ഉപയോഗം ആവശ്യമുള്ള ദോശ, പൊറാട്ട അടക്കമുള്ള ലൈവ് വിഭവങ്ങളാണ് കൂടുതലായി നിര്‍ത്തിയത്. കോഫി ഹൗസ് അടക്കമുള്ള ഹോട്ടലുകളിൽ വിറക് അടുപ്പുകള്‍ ഉപയോഗിച്ചും മെനു കുറച്ചുമാണ് പ്രതിസന്ധിയെ അതിജീവിക്കുന്നത്. പല ഹോട്ടലുകളും ഗ്യാസ് ലഭിക്കുമ്പോള്‍ തുറക്കുകയും പിന്നീട് തത്കാലത്തേക്ക് അടക്കുകയും ചെയ്യുന്ന സ്ഥിതിയമുണ്ട്.
അതേസമയം, സിലിണ്ടര്‍ വിഹിതം വര്‍ധിപ്പിച്ചതോടെ സിലിണ്ടറുകൾ ലഭ്യമാക്കാൻ തിരക്കിട്ട നടപടികളുമായി ഹോട്ടലുകൾ മുന്നോട്ടുപോവുകയാണ്. 20 ശതമാനം സിലിണ്ടറുകൾ അനുവദിക്കാം എന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഹോട്ടൽ അസോസിയേഷൻ അറിയിച്ചു. സർക്കാർ ഉറപ്പിൻമേൽ നാളെ നടത്താനിരുന്ന പ്രതിഷേധം മാറ്റിവെച്ചു. കൊച്ചിയിൽ 70 ശതമാനം ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്.സമൃധി കിച്ചണിൽ അടക്കം വിഭവങ്ങൾ നന്നേ കുറച്ചു. ഹോട്ടലിനായി വിറക് ശേഖരിക്കാൻ കോർപ്പറഷൻ നടപടി സ്വീകരിച്ചു.
അതേസമയം, രാജ്യത്തെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ ഹോർമുസ് കടലിടുക്കിൽ ചരക്ക് നീക്കം സുരക്ഷിതം ആക്കണമെന്ന ആവശ്യം ശക്തമാക്കി ഇന്ത്യ. ഇന്നലെ ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ആവർത്തിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇക്കാര്യത്തിൽ ഇറാൻ അധികൃതരുമായി ചർച്ച തുടരുകയാണ്. വാണിജ്യ മേഖലയിൽ എൽപിജി ക്ഷാമം കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് 20 ശതമാനം അധിക ക്വാട്ട കേന്ദ്രം അനുവദിച്ചു. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഡീസലിന്‍റെ വില വർദ്ധനവിൽ മത്സ്യതൊഴിലാളികൾക്ക് ഇളവും നൽകി.മത്സ്യതൊഴിലാളികളുടെ ബോട്ടുകൾക്കും എഞ്ചിനും ഇത് ബാധകമാക്കില്ല. ലിറ്റിന് 22 രൂപയാണ് ഇന്നലെ ബൾക്ക് ഡീസലിന് വില കൂട്ടിയത്.
Post a Comment