ചിറകടിച്ചുയരാതെ ഗള്‍ഫ് പ്രവാസത്തിന്‍റെ സ്വപ്‌ന വിമാനങ്ങള്‍; വ്യോമഗതാഗതം എന്ന് സാധാരണ നിലയിലാവും?
പശ്ചിമേഷ്യയിലെ സംഘര്‍ഷം വ്യോമഗതാഗതം താറുമാറാക്കിയത് തുടരുകയാണ്. ഇത് നാട്ടിലേക്ക് വരാനിരുന്ന പ്രവാസികളെയും ഗൾഫിലേക്ക് പോകാനിരുന്നവരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. മേഖലയിലേക്കുള്ള ആറ് സർവീസുകൾ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സിയാൽ നൽകുന്ന വിവരം. അമ്പതോളം വിമാന സർവീസ് ഉള്ളതില്‍ 44 എണ്ണമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ രാത്രി തന്നെ സിയാലിന്‍റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് 6 സർവ്വീസുകൾ മാത്രമാണുള്ളതെന്നാണ് സിയാലിന്‍റെ വെബ്സൈറ്റിലെ വിവരം.
ശനിയാഴ്‌ച ഇറാനില്‍ ഇസ്രയേല്‍ അമേരിക്കന്‍ പിന്തുണയോടെ നടത്തിയ സൈനിക നടപടിയാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയില്‍ എത്തിച്ചത്. ഇറാനുമായി അമേരിക്കയ്‌ക്ക് ഒരു സമാധാന കരാര്‍ സാധ്യമാകും എന്ന ശുഭസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ അവിചാരിതമായിരുന്നു ഇറാനില്‍ ഇസ്രയേല്‍-യുഎസ് സഖ്യം ആക്രമണം അഴിച്ചുവിട്ടത്. ഇറാനിലെ മിനാബ് സ്‌കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണം അനവധി പെണ്‍കുട്ടികളുടെ ജീവന്‍ കവര്‍ന്നു.
ഇറാന്‍ വിറങ്ങലിച്ച ആക്രമണത്തില്‍ ഇറാന്‍റെ പരമേന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ ഇസ്രയേല്‍-യുഎസ് സഖ്യം വധിക്കുകയും ചെയ്‌തു. ഔദ്യോഗിക വസതിയിൽ വച്ചാണ് ഖമനെയി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ ഖമനെയിക്ക് പുറമെ, ഇറാൻ പ്രതിരോധ സംവിധാനത്തിന്‍റെ തലപ്പത്തുള്ളവരെ നിരവധി പ്രമുഖരെയും ഒറ്റയടിക്ക് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് വധിച്ചു.
ആയത്തുള്ള അലി ഖമനെയിയും വധിക്കപ്പെട്ടതോടെ, സര്‍വ്വ സന്നാഹങ്ങളുമെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് മിസൈല്‍- ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടു ഇറാന്‍. ഇതോടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ആശങ്കയിലായി. ഇറാന്‍റെ വ്യോമാക്രമണം കടുത്തതോടെ പ്രദേശത്തെ വ്യോമഗതാഗതവും താറുമാറായി. ഗള്‍ഫ് രാജ്യങ്ങളുടെ ആകാശം ഏറെക്കുറെ ശൂന്യമായപ്പോള്‍ കേരളത്തിലേക്ക് അടക്കമുള്ള അനേകം വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു.
അയല്‍രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്. അതിനാല്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവന്നേക്കാം. നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസികളെയും ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന മലയാളികള്‍ അടക്കമുള്ളവരെയും ഈ പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്. പുതുതായി ജോലിക്ക് പ്രവേശിക്കാനിരിക്കുന്നവരെയും ഈ പ്രതിന്ധി പ്രതികൂലമായി ബാധിച്ചു.
Post a Comment