ജസീല ആത്മഹത്യ ചെയ്ത സംഭവം; തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു, അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും
കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും. ആരോപണ വിധേയരെ ചോദ്യം ചെയ്യാൻ പോലും വിദ്യാനഗർ പൊലീസ് തയ്യാറായിട്ടില്ലെന്നും തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ഇവർ ആരോപിച്ചു.
ജസീലയുടെ ഫോട്ടോകളും വീഡിയോകളും ഉണ്ടെന്ന് സുഹൃത്ത് അഫ്രീദ് അപവാദ പ്രചാരണം നടത്തി. അത് കണ്ടെത്താൻ മൊബൈൽ ഫോൺ പിടിച്ചെടുക്കണം. രണ്ടര പവൻ സ്വർണ്ണം കൊടുത്തത് തിരിച്ച് ചോദിച്ചപ്പോഴാണ് മോഷണക്കുറ്റം ആരോപിച്ചതെന്നും ജസീലയുടെ മാതാവ് മുംതാസ് പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് കഴിഞ്ഞയാഴ്ചയാണ് 24 കാരി ജീവനൊടുക്കിയത്. നിരപരാധിയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു.
പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീലയുടെ വീഡിയോയിൽ പറയുന്നു. വളരെ ദുഃഖകരമായ അവസ്ഥയിലൂടെയാണ് ജസീലയുടെ കുടുംബം കടന്നുപോകുന്നത്. ജസീലയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഒൻപതര പവൻ നഷ്ടപ്പെട്ടു എന്ന പരാതി വരുന്നത്. ആദൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് ജസീലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ജസീലയുടെ പങ്ക് തെളിയിക്കാനായിരുന്നില്ല.
Post a Comment