Join News @ Iritty Whats App Group

ആക്രമിക്കപ്പെട്ടത് 39 ഊര്‍ജ്ജ കേന്ദ്രങ്ങള്‍; ഹോര്‍മുസ് തുറന്നാലും എണ്ണപ്രതിസന്ധി പരിഹരിക്കാനാവില്ല

ആക്രമിക്കപ്പെട്ടത് 39 ഊര്‍ജ്ജ കേന്ദ്രങ്ങള്‍; ഹോര്‍മുസ് തുറന്നാലും എണ്ണപ്രതിസന്ധി പരിഹരിക്കാനാവില്ല



എണ്ണ പ്രതിസന്ധി രൂക്ഷമാക്കുന്നത് ഹോര്‍മുസ് ഉപരോധം മാത്രമല്ല, ഊര്‍ജകേന്ദ്രങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ കൂടിയാണ്. ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 39 ഊര്‍ജ്ജ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചശേഷം ലോകമെങ്ങും ഇന്ധനപ്രതിസന്ധി രൂക്ഷമാകുകയാണ്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചശേഷം, ചുരുക്കം എണ്ണക്കപ്പലുകള്‍ മാത്രമാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് പിടിച്ചടക്കാനും ഇറാന്റെ ഉപരോധം തകര്‍ക്കാനുമാണ് അമേരിക്കയുടെ ആലോചന. ഇതിനായി, നാറ്റോ രാജ്യങ്ങളുടെ അടക്കം സഹായം പ്രസിഡന്റ് ട്രംപ് തേടിയെങ്കിലും മറ്റ് രാജ്യങ്ങളില്‍ ഭൂരിഭാഗവും സംഘര്‍ഷത്തില്‍ പങ്കാളിയാവാതെ മാറിനില്‍ക്കുകയാണ്. എന്നാല്‍, ഹോര്‍മുസ് ഉപരോധം മാത്രമല്ല, ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന മുഖ്യവിഷയം എന്നാണ് പുതിയ വിവരങ്ങള്‍.

ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 39 ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് ആക്രമത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എണ്ണ ശുദ്ധീകരണ ശാലകള്‍, പ്രകൃതിവാതക പാടങ്ങള്‍, മറ്റ് ഊര്‍ജ്ജ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പടെയാണ് ആക്രമിക്കപ്പെട്ടത്. തകര്‍ക്കപ്പെട്ട എണ്ണ-വാതക ഉല്‍പ്പാദന കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ എത്ര സമയമെടുക്കും എന്ന കാര്യം അവ്യക്തമാണ്. ഇതാണ് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണ ഉല്‍പ്പാദന രംഗത്ത് വന്‍ പ്രതിസന്ധി ഉയര്‍ത്തുന്നതാണ് ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍. ഒമ്പത് രാജ്യങ്ങളിലെ 39 ഊര്‍ജ്ജ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ചിലയിടങ്ങളില്‍ ഡ്രോണ്‍ ആക്രമണമാണ് നടന്നത്. മറ്റു ചിലയിടങ്ങളില്‍ മിസൈല്‍ ആക്രമണം. പല ഇടങ്ങളിലും ഒന്നിലധികം തവണ ആക്രമണങ്ങള്‍ നടന്നു.

രണ്ട് തരത്തിലാണ് ഈ പ്രശ്‌നം ഇരു പക്ഷത്തെയും ബാധിക്കുന്നത്. ഇറാന്റെ നട്ടെല്ലാണ് ഇന്ധനനിര്‍മാണ ശാലകള്‍. ഭരണസംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നതിനും രാജ്യത്തെ വൈദ്യുതി ആവശ്യങ്ങള്‍ക്കും എണ്ണയെയും പ്രകൃതിവാതകത്തെയുമാണ് അവര്‍ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍, അമേരിക്കയെ സംബന്ധിച്ചിടത്തോളം എണ്ണ വിപണിയിലെ പ്രതിസന്ധിയാണ് പ്രധാന ഭീഷണി. ഇന്ധനവില ഇനിയും ഉയരുന്നത് തടയാനും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ സംരക്ഷിക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നത്. യുദ്ധം നീളുന്നതിനനുസരിച്ച് ഊര്‍ജ്ജ പ്രതിസന്ധിയെ പ്രധാന ആയുധമാക്കി മാറ്റാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. ഗള്‍ഫ് മേഖലയിയില്‍നിന്നുള്ള എണ്ണവരവ് മാസങ്ങളോളം മുടങ്ങുന്ന അവസ്ഥ വന്നതോടെയാണ് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വില കുതിച്ചുയര്‍ന്നത്. അന്താരാഷ്ട്ര എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില വ്യാഴാഴ്ച രാവിലെ ബാരലിന് 119 ഡോളറിന് മുകളിലെത്തി. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ബാരലിന് 73 ഡോളറില്‍ താഴെയായിരുന്നു ഇതിന്റെ വില.

വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കുറഞ്ഞത് വിവിധ രാജ്യങ്ങളിലുള്ള ഊര്‍ജ കേന്ദ്രങ്ങള്‍ക്കു നേരെ 47 ആക്രമണങ്ങള്‍ നടന്നതായി ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ബുധനാഴ്ചയാണ് ഇറാന്റെ സൗത്ത് പാര്‍സ് വാതകപ്പാടത്തിനു നേര്‍ക്ക് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ഗള്‍ഫ് മേഖലയിലുടനീളം ഇറാനും തിരിച്ചടിച്ചു. ഈ ആഴ്ച മാത്രം പത്തോളം ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇതില്‍ ഖത്തറിലെ ഒരു ഇന്ധന ഹബ്ബും, കുവൈറ്റ്, സൗദി അറേബ്യ, ഇസ്രായേല്‍ എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളും ഉള്‍പ്പെടുന്നു. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ വഴിതിരിച്ചുവിടുന്ന യു എ ഇയിലെയും സൗദിയിലെയും എണ്ണ കയറ്റുമതി ടര്‍മിനലുകളും ഭീഷണിയിലാണ്. ഈ ആഴ്ച യു.എ.ഇയിലെ അത്തരമൊരു കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായി. സൗദിയിലെ ഇത്തരമൊരു കേന്ദ്രത്തിന് സമീപത്തെ റിഫൈനറിയില്‍ ഡ്രോണ്‍ ആക്രമണവും നടന്നു

എണ്ണവിലക്കയറ്റത്തിന് മാത്രമല്ല, ഈ ആക്രമണങ്ങള്‍ കാരണമായത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ ഖത്തറിലെ റാസ് ലഫാന്‍ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടമുണ്ടായി.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖത്തര്‍ എനര്‍ജി കമ്പനി ഉടമസ്ഥതയിലുള്ള ഈ കേന്ദ്രത്തില്‍, പ്രകൃതിവാതകം തണുപ്പിച്ച് ദ്രാവക രൂപത്തിലാക്കി ടാങ്കറുകളില്‍ കയറ്റി അയക്കുകയാണ് ചെയ്യുന്നത്. യുദ്ധത്തിന്റെ മൂന്നാം ദിവസം തന്നെ എല്‍.എന്‍.ജി ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി ഖത്തര്‍ അറിയിച്ചിരുന്നു. ഈ ആഴ്ചയിലെ ആക്രമണങ്ങള്‍ രാജ്യത്തിന്റെ എല്‍.എന്‍.ജി കയറ്റുമതി ശേഷിയുടെ 17 ശതമാനത്തെ ബാധിച്ചുവെന്നും, ഈ കേടുപാടുകള്‍ പരിഹരിക്കാന്‍ അഞ്ച് വര്‍ഷം വരെ എടുത്തേക്കാമെന്നും വ്യാഴാഴ്ച ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. പകരം വെക്കാന്‍ മറ്റൊന്നില്ല എന്നതാണ് എന്‍എല്‍ജി പ്രതിസന്ധി ഇത്ര വഷളാക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഇതിനാവശ്യമായ അധിക ഉല്‍പ്പാദന ശേഷി നിലവിലില്ല എന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു.

എണ്ണവില നിയന്ത്രിക്കുന്നതിനായി ലോകരാജ്യങ്ങള്‍ തങ്ങളുടെ അടിയന്തര ശേഖരത്തില്‍ നിന്ന് എണ്ണ പുറത്തുവിടാന്‍ സമ്മതിച്ചിട്ടുണ്ട്. അതോടൊപ്പം ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കാന്‍ അമേരിക്കന്‍ സൈന്യം ഇറാന്റെ കപ്പലുകളെയും ഡ്രോണുകളെയും ആക്രമിക്കുന്നുമുണ്ട്. അതോടൊപ്പം റഷ്യന്‍ എണ്ണ ഉപരോധത്തില്‍ അയവു വരുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി, ഇറാന്‍ എണ്ണയുടെ ഉപരോധങ്ങള്‍ അമേരിക്ക താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group