പ്രശ്ന പരിഹാരത്തിനായി സ്ഥിരമായെത്തി; പൂജാരി അടുക്കളയിലേക്ക് പോയ തക്കംനോക്കി ബെഡ്റൂമിലെ അലമാരയില്‍ നിന്നും 12 പവൻ സ്വര്‍ണം അടിച്ചുമാറ്റി; സൂര്യ ഒടുവില്‍ പൊലീസിന്റെ പിടിയിലായി
തൃശൂർ: പൂജാരിയുടെ വീട്ടില്‍ നിന്നും സ്വർണം കവർന്ന യുവതി പിടിയില്‍. പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യയാണ് അറസ്റ്റിലായത്.
കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍ നിന്നാണ് യുവതി 12 പവൻ സ്വർണം അടിച്ചുമാറ്റിയത്. പ്രശ്നപരിഹാരത്തിനെന്ന പേരില്‍ ഇരുപത്താറുകാരിയായ സൂര്യ പതിവായി പൂജാരിയായ അജേഷിന്റെ വീട്ടില്‍ എത്തുമായിരുന്നു. തൃശൂർ റൂറല്‍ പൊലീസാണ് യുവതിെ അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 16നാണ് സംഭവം നടന്നത്. തൃശൂർ ജില്ലയിലെ കൊടകരയിലെ പൂജാരിയുടെ വീട്ടിലെ ബെഡ്റൂമിലെ അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന, ഏകദേശം 12 പവൻ തൂക്കം വരുന്ന (12 ലക്ഷം രൂപയ്ക്കുമേല്‍ വിലമതിക്കുന്ന) സ്വർണാഭരണങ്ങളാണ് നഷ്ടമായത്. വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന യുവതി, പൂജാരി അടുക്കളയിലേക്ക് മാറിയ അവസരം മുതലെടുത്ത് തന്ത്രപൂർവം ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു.
പിന്നീട് മോഷ്ടിച്ച ആഭരണങ്ങള്‍ കൊടകരയിലെ ഒരു ഫിനാൻസ് സ്ഥാപനത്തില്‍ വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് പ്രതി പുതിയ സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങിയതായും, പണയത്തിലുണ്ടായിരുന്ന സ്വന്തം ആഭരണങ്ങള്‍ തിരിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട തുടർനടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Post a Comment