പാലത്തായി പീഡനക്കേസ് പ്രതിയും ബിജെപി നേതാവുമായ കെ പത്മരാജന് പരോള്‍; അടിയന്തര പരോളിന് പുറമെ കൂടുതല്‍ ദിവസത്തെ പരോള്‍, ചട്ടലംഘനമെന്ന് ആരോപണം
കണ്ണൂര്‍: കണ്ണൂർ പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജന് പരോള്‍. പത്ത് വയസുകാരിയെ പീഡനത്തിനിരയാക്കിയ പ്രതി പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ അനുവഭവിക്കുകയാണ്.
ഇതിനിടെയാണ് ചട്ടം ലംഘിച്ച് സർക്കാർ പത്മരാജന് പരോള്‍ അനുവദിച്ചത്. ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് പൊതുവെ പരോള്‍ അനുവദിക്കരുതെന്ന ജയില്‍ ചട്ടം നിലനില്‍ക്കെയാണ് സർക്കാർ പത്മരാജന് പരോള്‍ നല്‍കിയത് ജയില്‍ സൂപ്രണ്ട് നല്‍കിയ അടിയന്തര പരോളിന് പുറമെ സംസ്ഥാന സർക്കാരും ജയില്‍ മേധാവിയും ചേർന്നാണ് കൂടുതല്‍ ദിവസത്തെ പരോള്‍ നല്‍കിയത്.
ഈ മാസം മൂന്നിന് പത്മരാജൻ്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതില്‍ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ പരോളാണ് ജയില്‍ സൂപ്രണ്ട് ആദ്യം അനുവദിച്ചത്. എന്നാല്‍ സൂപ്രണ്ട് നല്‍കിയ പരോളിന് ശേഷം സംസ്ഥാന സർക്കാരും ജയില്‍ മേധാവിയും ചേർന്നാണ് കൂടുതല്‍ ദിവസത്തെ പരോള്‍ നല്‍കിയത്. ഫ്രെബ്രുവരി മൂന്നിന് ശേഷം പത്മരാജൻ ജയിലില്‍ മടങ്ങിയെത്തിയിരുന്നില്ല.
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ നവംബർ 15 ന് ആണ് കോടതി ശിക്ഷിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ആണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസില്‍ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തില്‍ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിച്ച് മൂന്നു മാസം ആകുമ്പോഴാണ് ബിജെപി നേതാവിന് പരോള്‍ ലഭിച്ചിരിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്ന പത്മരാജൻ്റെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ ആണ് പരോള്‍.
إرسال تعليق