Join News @ Iritty Whats App Group

മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തമുണ്ടായില്ലേ? അന്ന് എല്ലാ സഹായവും കൈനീട്ടി വാങ്ങിയില്ലേ? കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പക: മുഖ്യമന്ത്രി

മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തമുണ്ടായില്ലേ? അന്ന് എല്ലാ സഹായവും കൈനീട്ടി വാങ്ങിയില്ലേ? കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പക: മുഖ്യമന്ത്രി


തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിലടക്കം അർഹമായ കേന്ദ്ര സഹായം ലഭിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കവെ 10 വ‍ർഷക്കാലത്തെ ഭരണ നേട്ടങ്ങളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി വിമർശനം അഴിച്ചുവിട്ടത്. പല ദുരന്തങ്ങളും ഇക്കാലയളവിൽ കേരളം നേരിടേണ്ടിവന്നു. എന്നാൽ കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നൽകാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളം നേരിട്ട മഹാ പ്രളയ സമയത്ത് പല രാജ്യങ്ങളും സഹായം നൽകാൻ കേന്ദ്രസർക്കാരിനെ സമീപിച്ചു. എന്നാൽ സഹായം സ്വീകരിക്കില്ല എന്ന മറുപടിയാണ് കേന്ദ്രം നൽകിയതെന്നും പിണറായി ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തം ഉണ്ടായിട്ടില്ലേ എന്നും പിണറായി ചോദിച്ചു. അന്ന് രാജ്യമൊന്നാകെയും മറ്റു രാജ്യങ്ങളും സഹായിച്ചില്ലേ എന്നും മുഖ്യമന്ത്രി ആരാഞ്ഞു. അന്ന് എല്ലാ സഹായങ്ങളും ഇരുകൈയും നീട്ടി സ്വീകരിച്ച നരേന്ദ്രമോദി, കേരളം ദുരന്തത്തിൽ അകപ്പെട്ടപ്പോൾ സഹായങ്ങൾ തടയുന്ന നിലപാടാണ് സ്വീകരിച്ചത്. ലോക രാജ്യങ്ങളുടെ സഹായം തടഞ്ഞ കേന്ദ്ര സർക്കാർ, കേരളത്തിന് അർഹതപ്പെട്ടത് പോലും തന്നില്ലെന്നും മുഖ്യമന്ത്രി വിമ‍ർശിച്ചു. കേരളം തകരട്ടെ എന്ന ചിന്തയാണ്. കേരളത്തോട് വല്ലാത്തൊരു പകയാണ് കേന്ദ്ര സർക്കാരിനെന്നും പിണറായി അഭിപ്രായപ്പെട്ടു.

കേരളത്തോട് പ്രത്യേക ചിറ്റമ്മ നയം

പ്രധാനമന്ത്രി ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചു. സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചു. മറ്റുപല സംസ്ഥാനങ്ങൾക്കും സഹായം നൽകിയപ്പോൾ കേരളത്തെ അവഗണിച്ചു. അതിനു കാരണം കേരളം, ബി ജെ പിയെയും ആർ എസ് എസിനെയും സ്വീകരിക്കുന്നില്ല എന്നതാണ്. അതിന്റെ പകയാണ് കേരളത്തോട് കാണിക്കുന്നത്. കേരളത്തെ ശ്വാസംമുട്ടിക്കാൻ സാമ്പത്തിക ഞെരുക്കങ്ങൾ ഉണ്ടാക്കി. അർഹതപ്പെട്ട പങ്ക് കേരളത്തിന് നൽകുന്നില്ല. കേരളത്തോട് പ്രത്യേക ചിറ്റമ്മ നയമാണ് കേന്ദ്ര സർക്കാർ പുലർത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് കടമെടുത്താണ്. അതിനും കേന്ദ്രസർക്കാർ പരിധി നിശ്ചയിച്ചു. തടസം നിന്നു. അങ്ങനെ എല്ലാതരത്തിലും കേരളത്തോട് പകപോക്കൽ ആണ് കാണിക്കുന്നത്. കേരളവും കേന്ദ്രവും പണം ചെലവഴിക്കുന്ന പദ്ധതികളിൽ കേന്ദ്ര വിഹിതം കൃത്യസമയത്ത് നൽകുന്നില്ല. കിഫ്‌ബിയുടെ പ്രവർത്തനം, അതിലെടുക്കുന്ന വായ്പ, സംസ്ഥാനത്തിന്റെ വായ്പ പരിധിയിൽ പെടുത്തും എന്ന് പറഞ്ഞു. എന്നാൽ ദേശീയപാതാ വികസനത്തിന് ബാധകമല്ല. ഒരു സംസ്ഥാനത്തോടും കാണിക്കാൻ പാടില്ലാത്ത കടുത്ത വിവേചനമാണ് കേരളത്തോട് കാണിക്കുന്നത്. ബി ജെ പിയും ആർ എസ് എസും അതിന് നേതൃത്വം നൽകുന്നു. കോൺഗ്രസോ യു ഡി എഫോ അതിനെ എതിർത്ത് സംസാരിക്കുന്നില്ല. കേരളത്തിൽ നിന്നുള്ള എം പി മാർ പോലും ഈ വിവേചനത്തിനെതിരെ സംസാരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group