കെട്ടിടം പണി പൂർത്തിയായി ഇരിട്ടി മിനി സിവിൽ സ്‌റ്റേഷൻ ഉദ്ഘാടനം ഈ മാസം അവസാനം
ഇരിട്ടി: കെട്ടിടം പണി പൂർത്തിയായ ഇരിട്ടി മിനി സിവിൽ സ്‌റ്റേഷൻ പെയ്ന്റിങ് പ്രവൃത്തിയും ഫർണിച്ചർ സജ്ജീകരിക്കലും കൂടി കഴിയുന്നതോടെ ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യന്നതിനുള്ള ഒരുക്കത്തിലേക്ക് അധികൃതർ നീങ്ങി. 5 നിലകളിലായി 60000 ചതുരശ്ര അടി സൗകര്യമുള്ള മിനി സിവിൽ സ്‌റ്റേഷൻ റീബിൽഡ് കേരളയിൽ പെടുത്തി 18 കോടി രൂപ ചെലവിലാണ് നിർമ്മാണം തുടങ്ങിയത്. ജിഎസ്‌ടി പുതുക്കിയ നിരക്ക് വന്നതോടെ കരാർ തുക 21.069 കോടി രൂപയായി പുതുക്കിയിരുന്നു. 2022 നവംബർ 7നാണ് പ്രവർത്തി ആരംഭിച്ചത്. കൽപറ്റ ആസ്ഥാനമായ ഹിൽട്രാക് കൺസ്ട്രക്‌ഷൻസ് കമ്പനിക്കാണ് കരാർ ഏറ്റെടുത്തിരുന്നത്
പ്രവൃത്തി തുടങ്ങുന്നതിനും 20 മാസം മുൻപ് മുഖ്യമന്ത്രി തന്നെ ശിലാസ്‌ഥാപനം നടത്തിയെങ്കിലും സാങ്കേതികത്വം പരിഹരിച്ചു കരാർ ഉടമ്പടി വയ്ക്കാൻ വൈകിയിരുന്നു. സംസ്‌ഥാനത്ത് പുതിയ 12 താലൂക്കുകൾ അനുവദിച്ചതിനു ഒപ്പം 12 വർഷം മുൻപാണു ഇരിട്ടി താലൂക്കും നിലവിൽ വന്നത്. സ്വകാര്യ കെട്ടിടത്തിൽ വാടകക്കാണ് ഇപ്പോൾ ഓഫീസുകൾ പ്രവർത്തിച്ചു വരുന്നത്
പൈൽ ഫൗണ്ടേഷനിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവൃത്തികളെല്ലാം 3 ആഴ്‌ച കൊണ്ട് പൂർത്തീകരിക്കുമെന്ന് കരാർ കമ്പനി ഡയറക്‌ടർ അരുൺ ഡേവിഡ് പറഞ്ഞു. പയഞ്ചേരിമുക്കിൽ റവന്യു വകുപ്പിന് സ്വന്തമായി ഉള്ള ഒരു ഏക്കർ സ്‌ഥലത്താണ് സിവിൽ സ്‌റ്റേഷൻ പണിതത്. താലൂക്ക് ഓഫീസിന് പുറമേ സിവിൽ സപ്ലൈസ്, ജോയിൻ്റ് ആർടിഒ, അസിസ്‌റ്റൻ്റ് ലേബർ, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് , ക്ഷീര വികസന, പട്ടിക വർഗ ക്ഷേമ ഓഫീസുകൾ, ഇരിട്ടി സഹകരണ അസിസ്‌റ്റൻ്റ് റജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, ലാൻഡ് ട്രൈബ്യൂണൽ ഓഫീസ് എന്നിവയെല്ലാം വാടക കെട്ടിടത്തിലാണ്. 19 വില്ലേജുകൾ പരിധിയായുള്ള ഇരിട്ടി താലൂക്കിൽ വിവിധ ഇടങ്ങളിൽ പ്രവൃത്തിക്കുന്ന താലൂക്ക് ആസ്ഥാന സ്വഭാവുമുള്ള സർക്കാർ ഓഫീസുകളെല്ലാം സിവിൽ സ്‌റ്റേഷനിലേക്ക് മാറും.
إرسال تعليق