'പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ വരുന്ന ചിത്രമാണിത്, 'കേരള സ്റ്റോറി' ഒരു ബുൾഷിറ്റ് പ്രൊപ്പഗണ്ട'; പ്രതികരിച്ച് അനുരാഗ് കശ്യപ്
ഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രമായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2'വിന്റെ ട്രെയ്‌ലർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും, സമ്മതമില്ലാതെ ബീഫ് വായിൽ വച്ച് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. വലിയ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ ഉയർന്നുവരുന്നത്. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. കേരള സ്റ്റോറിയെ ഒരു ബുൾഷിറ്റ് പ്രൊപ്പഗണ്ട എന്നാണ് അനുരാഗ് കശ്യപ് വിശേഷിപ്പിക്കുന്നത്. ആളുകൾ ബീഫ് അല്ല കിച്ചടി പോലും ഇത്തരത്തിൽ കഴിക്കില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു.
"കേരള സ്റ്റോറി ഒരു ബുൾ ഷിറ്റ് പ്രൊപ്പഗണ്ടയാണ്, ആളുകൾ ബീഫ് പോയിട്ട്, കിച്ചടി പോലും ഇത്തരത്തിൽ ആരുടെയും വായിലേക്ക് കുത്തികയറ്റില്ല. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ വരുന്ന ചിത്രമാണത്. അവർക്ക് കുറച്ച് പേരെ സന്തോഷിപ്പിക്കാൻ വേണ്ടി ആളുകളെ ഭിന്നിപ്പിക്കുകയാണ്." അനുരാഗ് കശ്യപ് പറയുന്നു. ഫിലിം ഫെയർ അവാർഡിനിടെയായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.
'എങ്ങനെ പ്രദർശനാനുമതി ലഭിച്ചു?'
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണ് കേരള സ്റ്റോറി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ ഉയർന്നുവരുന്നത്.
Post a Comment