'മറ്റേ മോൻ' പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഉദ്ദേശിച്ചത് 'മറ്റേ മകൻ'; പേര് കിട്ടാത്തത് കൊണ്ടാണെന്നും പ്രതികരണം
കൊല്ലം: ‘മറ്റേ മോൻ’ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ‘മറ്റേ മകൻ’ എന്നാണ് ഉദ്ദേശിച്ചതെന്നും ആ സമയത്ത് പേര് കിട്ടാത്തത് കൊണ്ട് അങ്ങനെ പറഞ്ഞുവെന്നുമാണ് സുരേഷ് ഗോപിയുടെ വിശദീകരണം. അമ്മയാണെ സത്യമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു. എയിംസുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ വാക്കുകൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.
‘മറ്റേ മോനേ’ പ്രയോഗത്തിൽ സുരേഷ്ഗോപിയെ അനുകൂലിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി പറഞ്ഞത് 'പൊന്നു മോനെ' എന്ന അർത്ഥത്തിൽ ആണെന്നും അദ്ദേഹത്തിൻ്റെ വാക്കുകൾ അല്ല പ്രവൃത്തിയാണ് ശ്രദ്ധിക്കേണ്ടതെന്നും ആയിരുന്നു ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. ഒരുപാട് പാവപ്പെട്ട ആളുകളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപിയെന്നുമായിരുന്നു ശോഭ സുരേന്ദ്രൻ്റെ വാക്കുകൾ. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലാണ് വിഷയത്തിൽ സുരേഷ് ഗോപി കൂടുതൽ വിശദീകരണം നൽകിയത്.
إرسال تعليق