പള്ളി പൂട്ടി ഭരണകൂടം; നിസ്കരിക്കുന്ന സഹപാഠികള്‍ക്ക് കാവലായി ഹിന്ദു യുവാക്കൾ
ലഖ്നൗ: ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗ സർവ്വകലാശാലാ കാമ്പസില്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു മതസൗഹാർദ്ദ രംഗം അരങ്ങേറി.
സർവ്വകലാശാലാ ഭരണകൂടം പള്ളി പൂട്ടിയിട്ടതിനെ തുടർന്ന് കാമ്പസിന് പുറത്ത് നിസ്കാരം നിർവഹിച്ച മുസ്ലീം വിദ്യാർത്ഥികള്‍ക്ക് സുരക്ഷാ വലയം തീർത്ത് ഹിന്ദു സഹപാഠികള്‍ കൈകള്‍ കോർത്തുപിടിച്ച് കാവല്‍ നിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലാവുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലം:
ലഖ്നൗ സർവ്വകലാശാലാ കാമ്പസിനുള്ളിലെ ചരിത്രപ്രസിദ്ധമായ 'ലാല്‍ ബരാദാരി' കെട്ടിടവും അതിനുള്ളിലെ പള്ളിയും ഭരണകൂടം മുൻകൂർ അറിയിപ്പില്ലാതെ അടച്ചുപൂട്ടി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഇതോടെ പള്ളിയില്‍ പ്രവേശിക്കാൻ കഴിയാത്ത വിദ്യാർത്ഥികള്‍ ഗേറ്റിന് പുറത്ത് നിസ്കാരം നിർവഹിക്കാൻ തീരുമാനിക്കുകയായിരുന്നു.
മുസ്ലീം വിദ്യാർത്ഥികള്‍ പ്രാർത്ഥന നടത്തുമ്പോള്‍, ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളോ ആക്രമണമോ ഉണ്ടാകാതിരിക്കാൻ അവരുടെ പിന്നില്‍ ഹിന്ദു വിദ്യാർത്ഥികള്‍ അണിനിരന്നു. കൈകള്‍ കോർത്തുപിടിച്ച് ഒരു മനുഷ്യച്ചങ്ങല തീർത്താണ് അവർ തങ്ങളുടെ സഹപാഠികള്‍ക്ക് സംരക്ഷണം ഒരുക്കിയത്.
പ്രതിഷേധവും സംഘർഷാവസ്ഥയും
പള്ളി അടച്ചുപൂട്ടിയതിനെതിരെ വിദ്യാർത്ഥികള്‍ വലിയ രീതിയില്‍ പ്രതിഷേധിച്ചു. സർവ്വകലാശാല സ്ഥാപിക്കുന്നതിനും മുൻപേ നിലവിലുള്ള ചരിത്ര സ്മാരകമാണിത്. 1800-ല്‍ നാസിറുദ്ദീൻ ഹൈദർ നിർമ്മിച്ച ലാല്‍ ബരാദാരി ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ (ASI) സംരക്ഷിത സ്മാരക പട്ടികയിലുള്ളതാണ്. ബാരിക്കേഡുകള്‍ തകർക്കാനും പ്രതിഷേധക്കാർ ശ്രമിച്ചു.
സ്ഥിതിഗതികള്‍ ശാന്തമാക്കാൻ വൻ പൊലിസ് സേനയെ കാമ്പസില്‍ വിന്യസിച്ചിട്ടുണ്ട്. സ്മാരകത്തിന് ചുറ്റും വേലികെട്ടുന്നതിന്റെ ഭാഗമായാണ് ഗേറ്റ് അടച്ചതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ പള്ളി തുറക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.വിദ്വേഷ വാർത്തകള്‍ക്കിടയില്‍, ലഖ്നൗവിലെ ഈ ചിത്രം ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകമായി മാറിക്കഴിഞ്ഞു.
إرسال تعليق