മാനന്തവാടിയിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു ഒരാൾ മരണപ്പെട്ടു; ഭാര്യക്കും കുട്ടിക്കും പരിക്ക്
*06.02.26*
വയനാട്ടിൽ കാർ കത്തി ഒരാൾ മരിച്ചു; പൊള്ളലേറ്റ ഭാര്യയും കുഞ്ഞും ചികിത്സയിൽ, ദുരൂഹത
മാനന്തവാടി: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി, കർണാടക കുട്ടയിൽ ദീർഘകാലമായി വ്യാപാരം നടത്തുന്ന സജീർ (44) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും ഒരു കുഞ്ഞും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെ മാനന്തവാടി - തലശ്ശേരി റൂട്ടിൽ എരുമത്തെരുവിലായിരുന്നു സംഭവം.
ആത്മഹത്യാ ശ്രമമാണ് എന്നാണ് സൂചന. സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. സജീറും ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാൻ (14), നിസാൻ (ഒൻപത്), ആയിഷ (രണ്ട്) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് അൻപതുശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ആയിഷയ്ക്കും പൊള്ളലേറ്റു. ഇവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരുമത്തെരുവിലെ സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്തുവെച്ചാണ് കാറിൽ തീപടർന്നത്. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ കാർ പിന്നീട് കത്തുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. പെട്രോൾ നിറച്ച രണ്ട് കാനുകൾ കാറിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. ഇവരെത്തിയാണ് സജീറിനെയും ഭാര്യയേും പുറത്തിറക്കിയത്. സജീറിനെ രക്ഷിക്കാനായില്ല. അതിനിടെ രണ്ടു കുട്ടികളെ നാട്ടുകാർ രക്ഷിച്ചിരുന്നു.
കുട്ടയിൽ ഒരു ബേക്കറി നടത്തുന്നയാളാണ് സജീർ എന്നാണ് വിവരം. അതിനിടെ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന് സജീർ പറയുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Post a Comment