Join News @ Iritty Whats App Group

ശബരിമല ആടിയ നെയ്യ് ക്രമക്കേട്; പ്രതിപ്പട്ടികയിൽ 33 പേർ, ഒന്നര മാസത്തിനിടെ നടത്തിയത് 21 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പെന്ന് വിജിലൻസ്

ശബരിമല ആടിയ നെയ്യ് ക്രമക്കേട്; പ്രതിപ്പട്ടികയിൽ 33 പേർ, ഒന്നര മാസത്തിനിടെ നടത്തിയത് 21 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പെന്ന് വിജിലൻസ്


കൊച്ചി:ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ 33 പേരെ പ്രതികളാക്കി വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ക്ഷേത്രത്തിലെ സ്പെഷ്യൽ ഓഫീസർമാരടക്കം പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ 21.39 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. സ്റ്റോക്ക് പരിശോധനയുടെ അഭാവം, കൃത്യമായ അക്കൗണ്ടിംഗ് ഇല്ലായ്മ, ജീവനക്കാരുടെ വിന്യാസത്തിലെ ക്രമക്കേട് തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന്‍റെ വീഴ്ചയിൽ ശക്തമായ വിമർശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചത്. ഒരു ചെറിയ കടയിൽ പോലും പാലിക്കുന്ന അക്കൗണ്ടിംഗ് രീതി ഇവിടെ പാലിച്ചിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു. കണക്ക് സൂക്ഷിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത വീഴ്ച വരുത്തിയതായി കോടതി ചൂണ്ടിക്കാട്ടി. വിജിലൻസ് അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ ആഴത്തിലുള്ള ഭരണ-സാമ്പത്തിക വീഴ്ചകളാണ് കാണാനാകുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല. നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതി‌നെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group