ബ്ലാക്ക് വെനം അക്കൗണ്ടിന്റെ ഉടമയെ തേടി പൊലീസ്, 30 ഫോളേവേഴ്സും അപ്രത്യക്ഷരായി, ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണത്തിൽ ദുരൂഹതയൊഴിയുന്നില്ല
കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് കിട്ടിയ വിവരങ്ങളില്‍ ദുരൂഹത സംശയിച്ച് പൊലീസ്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പിന്തുടര്‍ന്നിരുന്ന ബ്ലാക്ക് വെനം എന്ന അക്കൗണ്ടിലെ ഫോളോവേഴ്സ് എല്ലാം അപ്രത്യക്ഷമായതാണ് പൊലീസിന് സംശയമുണ്ടാക്കുന്നത്. കുട്ടിയുടെ ഫോണിന്‍റെ ഫൊറന്‍സിക് പരിശോധനയിലൂടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.
ആത്മഹത്യ ചെയ്ത പതിനാറുകാരിയുടെ ഫോണിന്‍റെ പ്രാഥമിക പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് കിട്ടിയത്. പെണ്‍കുട്ടി സ്കൂളില്‍ ഫോണ്‍ കൊണ്ടുവരാറുണ്ടായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ ഫോണില്‍ നിന്ന് ലോഗിന്‍ ചെയ്തിരിക്കുന്നത് എട്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകള്‍ മരിച്ച ആദിത്യയുടേത് മാത്രമല്ല സഹപാഠികളില്‍ ചിലരുടേതുമാണെന്നാണ് പൊലീസ് നിഗമനം. എല്ലാ അക്കൗണ്ടുകളും പിന്തുടര്‍ന്നിരുന്ന ഇന്‍സ്റ്റ പേജിന്‍റെ പേര് ബ്ലാക്ക് വെനം. നിരവധി കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങളുണ്ടായിരുന്ന ഇന്‍സ്റ്റ അക്കൗണ്ടാണിത്. മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്നിരുന്നതാണ് ഈ അക്കൗണ്ട്. എന്നാല്‍ ആദിത്യയുടെ മരണത്തിനു ശേഷം ബ്ലാക്ക് വെനം പേജിനെ പിന്തുടര്‍ന്നിരുന്നവരെല്ലാം ഈ പേജിനെ അണ്‍ഫോളോ ചെയ്തു.
ഇതിനു പിന്നിലെ കാരണമെന്തെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ബ്ലാക്ക് വെനം പേജിനു പിന്നില്‍ യഥാര്‍ഥത്തില്‍ കൊറിയാക്കാരാരെങ്കിലുമാണോ അതല്ല കൊറിയന്‍ ചിത്രങ്ങളുപയോഗിച്ചുളള വ്യാജനാണോ എന്ന സംശയമാണ് ബലപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരിച്ചതില്‍ മനം നൊന്താണ് ജീവനൊടുക്കുന്നതെന്നായിരുന്നു ആദിത്യയുടെ ആത്മഹത്യ കുറിപ്പ്. ബ്ലാക്ക് വെനം പേജിന്‍റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനാണ് പൊലീസിന്‍റെ ഇപ്പോഴത്തെ ശ്രമം. ഈ ശ്രമം വിജയിച്ചാല്‍ ആദിത്യയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നും അന്വേഷണ സംഘം കരുതുന്നു.
Post a Comment