'25-ന് എല്ലാവരും കാണണം, ഇതാണ് 'റിയൽ കേരള സ്റ്റോറി', ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി പടുത്തുയർത്തിയ പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്യും. 2024 ജൂലൈ 30ലെ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ 178 വീടുകളാണ് അന്നേ ദിവസം നാടിന് സമർപ്പിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചരിത്രനിമിഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചത്.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് പിന്നാലെ സർക്കാർ നൽകിയ ഏറ്റവും വലിയ ഉറപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ദുരന്തബാധിതർക്ക് ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടുകയാണ്. ദുരന്തസമയത്ത് സമാനതകളില്ലാത്ത വിധം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന സൈനികർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാതുറകളിലുള്ളവരെയും പുനരധിവാസത്തിനായി സഹായിച്ചവരെയുമാണ് മുഖ്യമന്ത്രി പ്രധാനമായും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച ടൗൺഷിപ്പിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു നാട് തന്നെ മണ്ണിനടിയിലായ വേദനയിൽ നിന്നും വയനാടിനെ തിരികെക്കൊണ്ടുവന്നത് മലയാളിയുടെ ഐക്യമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നാം ഒറ്റക്കെട്ടായി തീർത്ത ഈ അതിജീവനമാണ് ലോകത്തിന് മുന്നിൽ മഹത്തായ മാതൃകയായി ഉയർന്നുനിൽക്കുന്ന റിയൽ കേരള സ്റ്റോറി യെന്നും അദ്ദേഹം കുറിച്ചു.നവകേരളത്തിന്റെ കരുത്തായി മാറുന്ന ഈ ടൗൺഷിപ്പ് ഉദ്ഘാടനത്തോടെ ദുരന്തബാധിതർക്ക് പുതിയ ജീവിതത്തിലേക്കുള്ള വാതിലുകളാണ് തുറക്കപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ കുറിപ്പ്
നാടിനെയാകെ നടുക്കിയതും വേദനയുടെ നിഴലിലാഴ്ത്തിയതുമായ സംഭവമായിരുന്നു 2024 ജൂലൈ 30 ന് മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു നാട് തന്നെ മണ്ണിനടിയിലായ വാർത്ത ഉൾക്കിടിലത്തോടെയാണ് നാം കേട്ടത്. ആ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഈ നാട് ഒന്നടങ്കം രംഗത്തു വന്നു. മന്ത്രിമാർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സേനാ സംവിധാനങ്ങൾ, സന്നദ്ധസേനാ പ്രവർത്തകർ, സംഘടനാ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാ മേഖലകളിൽ നിന്നുമുള്ളവർ സമാനതകളില്ലാത്ത വിധം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നതോടെയാണ് ദുരന്തത്തിന്റെ ആദ്യ നാളുകളെ നാം അതിജീവിച്ചത്. ഇതിന്റെ തുടർച്ചയായി ദുരന്തത്തിൽ കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് ലോകോത്തര നിലവാരത്തിൽ പുനരധിവാസം ഉറപ്പാക്കുമെന്ന് അന്ന് എൽഡിഎഫ് സർക്കാർ ഉറപ്പുനൽകിയിരുന്നു. ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് ഫേസ്-1 ന്റെ ഭാഗമായി 178 വീടുകൾ ഫെബ്രുവരി 25-ന് ഉദ്‌ഘാടനം ചെയ്യുകയാണ്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരെയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായങ്ങൾ നൽകിയവരേയും ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്. എല്ലാവരും അന്നേ ദിവസം കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റക്കെട്ടായി നാം തീർത്ത അതിജീവനത്തിന്റെ ഈ റിയൽ കേരള സ്റ്റോറി ലോകത്തിന് മുന്നിൽ മഹത്തായ മാതൃകയായി ഉയർന്നുനിൽക്കും.
إرسال تعليق