വന്യജീവി സങ്കേതത്തിൻ്റെ പേര് മാറ്റി; ആറളം ഇനി ചിത്രശലഭ സങ്കേതം
ഇരിട്ടി:അപൂർവയിനം ശലഭ വൈവിധ്യങ്ങളുടെ കലവറയെന്ന് കണ്ടത്തിയ ആറളം വന്യജീവി സങ്കേതത്തിന്റെ പേര് മാറ്റി. കാൽ നൂറ്റണ്ടായി മുടങ്ങാതെ നടത്തുന്ന ചിത്രശലഭ സർവേയുടെ അടിസ്ഥാനത്തിലാണ് പേരുമാറ്റം.
കഴിഞ്ഞ വർഷം രജത ജൂബിലി തികച്ച സർവേയുടെ അടിസ്ഥാനത്തിൽ ആറളത്തെ ചിത്രശലഭ സങ്കേതമായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനം വഴിയാണ് ആറളം ചിത്രശലഭ സങ്കേതം എന്ന് പുനർ നാമകരണം നടത്തിയത്.
1984ലാണ് ആറളം വന്യജീവി സങ്കേതം നിലവിൽ വന്നത്. ഭൂപ്രകൃതിയിലും സസ്യസമ്പത്തിലും പ്രമുഖമായ വനമേഖലയാണിത്. വന്യജീവികളാലും ജൈവ വൈവിധ്യത്താലും സമ്പന്നമാണ് ഇവിടം. സംസ്ഥാനത്തെ മറ്റ് വനമേഖലകളിൽ നിന്നും വ്യത്യസ്തമായി 25 വർഷം തുടർച്ചയായി ചിത്രശലഭ നിരീക്ഷണം നടത്തുന്ന പ്രദേശമാണിത്.
കൂടുതൽ കണ്ടെത്തുക
ഡിസംബർ മുതൽ ഫെബ്രുവരി വരെ മലനിരകളിൽ നിന്നും നദികളിലൂടെയും തോടുകളിലൂടെയും മറ്റും പൂമാല പോലെ ആറളത്ത് എത്തുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനവും ചെളിയൂറ്റൽ പ്രക്രിയയും അഭൂതപൂർവമായ കാഴ്ചയാണ്. ആറളത്തെ ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം കഴിഞ്ഞവർഷത്തെ ചിത്രശലഭ സർവേയിൽ അഞ്ച് മിനിറ്റിനകം 12000 ശലഭങ്ങൾ പാറിപ്പറന്ന് പോവുന്നതായി രേഖപ്പെടുത്തി.
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നാൽപ്പതിൽപരം എൻഡെമിക് ചിത്രശലഭങ്ങളിൽ 27 എണ്ണവും ആറളത്ത് കണ്ടെത്തി. തുടർ സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയ 327 ഇനങ്ങളിൽ 266 ഇനം ശലഭങ്ങളും ആറളം വന്യജീവി സങ്കേതത്തിലുണ്ട്.
സംസ്ഥാനത്തെ ചിത്രശലഭ വൈവിധ്യത്തിൻ്റെ 82 ശതമാനവും ആറളത്ത് 2000 മുതൽ 2025 വരെ നടത്തിയ സർവേയിൽ കണ്ടെത്തി. ഈ സവിശേഷതകൾ പരിഗണിച്ചാണ് പേര് മാറ്റം.
إرسال تعليق