മോഷ്ടിച്ചതല്ല, സൂക്ഷിക്കാൻ വച്ചത്… അയ്യപ്പന്റെ വാഹനം തന്ത്രിയുടെ വീട്ടിൽ; സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് പതിനൊന്ന് കിലോ തൂക്കം; കണ്ടെത്തിയത് എസ്ഐടിയുടെ പരിശോധനയിൽ
തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. എസ്ഐടി തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാജിവാഹനം കണ്ടെടുത്തത്.
ശബരിമലയിലെ പഴയ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വാജിവാഹനം തന്ത്രി കൈവശം വച്ചിരിക്കുകയായിരുന്നു. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് 11കിലോഗ്രാം തൂക്കമുണ്ട്. വർഷങ്ങൾ പഴക്കമുള്ള ശിൽപമാണിത്.
2017ൽ ആണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വാജിവാഹനം തന്ത്രിക്ക് കൈവശം സൂക്ഷിക്കാമെന്നായിരുന്നു കണ്ഠര് രാജീവരുടെ വാദം. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെ നല്കാൻ തയാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു.
ശബരിമലയിലെ കട്ടിളപ്പാളി കേസില്‍ കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെ ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയ എസ്ഐടി വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം ശബരിമല ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് ഇന്ന് കോടതി അനുമതി നല്‍കിയിരുന്നു. തട്ടിപ്പിൽ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്നാണ് കോടതി അറസ്റ്റിന് അനുമതി നൽകിയത്.
إرسال تعليق