ഡ്രൈവർമാർ 1.4 ലക്ഷത്തിലധികം: ഭാരത് ടാക്സി സമ്പൂർണ ലോഞ്ചിംഗ് ഈ മാസം അവസാനം
പരവൂർ: സർക്കാർ പിന്തുണയുള്ള ഭാരത് ടാക്സി സർവിസ് ഈ മാസം അവസാനത്തോടെ ഡൽഹിയടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സമ്പൂർണ സേവനം ആരംഭിക്കുന്നു. 2025 ഡിസംബർ രണ്ടു മുതൽ ഡൽഹിയിൽ ഈ ആപ്പ് വഴിയുള്ള ടാക്സി സർവീസ് പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കുകയുണ്ടായി.
അതിനുശേഷം വിമാനത്താവളത്തിൽ നിന്ന് 4000, മറ്റ് സ്ഥലങ്ങളിൽ നിന്ന് 1500 – ഉം ഉൾപ്പെടെ പ്രതിദിനം ശരാശരി 5500 റൈഡുകളാണ് നടന്നു വരുന്നത്. ക്യാബ്, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 1.4 ലക്ഷത്തിലധികം ഡ്രൈവർമാർ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഭാരത് ടാക്സി ആപ്പിനെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സഹ കാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ്. ഇതിൽ എട്ട് പ്രമുഖ സഹകരണ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
സഹകരണ മന്ത്രാലയം വഴി കേന്ദ്ര സർക്കാർ തന്നെയാണ് ഈ സഹകരണ സംഘത്തിന്റെ മുഖ്യ പ്രമോട്ടറായി പ്രവർത്തിക്കുന്നത്. മാത്രമല്ല സംഘത്തിന്റെ ഭരണ സമിതിയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഡ്രൈവർ പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ വാഹന ഡ്രൈവർമാർ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2024 മാർച്ചിൽ കേന്ദ്ര മന്ത്രി അമിത് ഷായാണ് ഈ ആപ്പിന്റെ പ്രാരംഭ പ്രഖ്യാപനം നടത്തിയത്.
റാപ്പിഡോ, ഓല, ഉബർ തുടങ്ങിയ സ്വകാര്യ കമ്പനികളുമായി നിരക്കുകളുടെ കാര്യത്തിൽ മത്സരിക്കുക എന്ന ലക്ഷ്യത്തോടെ ഡ്രൈവർമാരെ പ്രധാന പങ്കാളികളായി ഉൾപ്പെടുത്തിയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നതും അതിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതും. സാധാരണയായി സ്വകാര്യ ക്യാബ് ഓപ്പറേറ്റർമാർ ഓരോ റൈഡിനും 20 മുതൽ 30 ശതമാനം വരെ തുക കമ്മീഷനായി ഈടാക്കുന്നുണ്ട്.
ഇതിൽ നിന്ന് വ്യത്യസ്ഥമായി ഭാരത് ടാക്സി ഡ്രൈവർമാരിൽ നിന്ന് ഒരു വിധത്തിലുള്ള കമ്മീഷനും എടുക്കില്ല. പകരം വാർഷിക ലാഭ വിഹിതം, സഹകരണ സംഘത്തിന്റെ ലാഭത്തിലെ ഒരു വിഹിതം, ഇൻഷ്വറൻസ് പരിരക്ഷ എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഭാരത് ടാക്സി ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്യുന്നത്.
ഇരുചക്ര വാഹനങ്ങൾ, റിക്ഷകൾ, ടാക്സികൾ അടക്കം വിവിധ യാത്രാ ഓപ്ഷനുകൾ ഭാരത് ടാക്സി ആപ്പ് വാഗ്ദാനം ചെയ്യുന്നു. തൽസമയ ലൊക്കേഷൻ ട്രാക്കിംഗ്, ഡ്രൈവർ വെരിഫിക്കേഷൻ, സുഹൃത്തുക്കളും ബന്ധുക്കളുമായി റൈഡ് വിശദാംശങ്ങൾ പങ്കിടാനുള്ള സംവിധാനം എന്നിവയെല്ലാം ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആപ്പ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അതുവഴി ഗ്രാമീണ മേഖലയിലെ അഭിവൃദ്ധിക്ക് പ്രധാന ചാലകശക്തിയാകുമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ കണക്കുകൂട്ടൽ.
إرسال تعليق