മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു, പിന്നാലെ ആദ്യ 'വോട്ട്' ഇന്ദിരക്ക് പാളി, അസാധു! പക്ഷേ കണ്ണൂർ ഡെപ്യൂട്ടി മേയർ സ്ഥാനത്ത് താഹിറിന് ഉജ്ജ്വല വിജയം
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്ത് മുസ്ലം ലീഗ് നേതാവ് കെ പി താഹിറിന് ഉജ്ജ്വല വിജയം. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ 35 വോട്ട് നേടിയാണ് താഹിർ തിരഞ്ഞെടുക്കപ്പെട്ടത്. മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വോട്ടിൽ പി ഇന്ദിരക്ക് പാളിയെങ്കിലും വലിയ ഭൂരിപക്ഷമുള്ളതിനാൽ അത് ബാധിച്ചില്ല. മേയർ പി ഇന്ദിരയുടെ വോട്ട് അസാധുവായിപ്പോയി. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് 35 വോട്ട് നേടിയപ്പോൾ എൽ ഡി എഫിന് 15 ഉം ബി ജെ പിക്കും 4 ഉം വോട്ടുകളാണ് ലഭിച്ചത്. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ആണ് കെ പി താഹിർ. തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറി താഹിർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുകയും ചെയ്തു.
കണ്ണൂര്‍ മേയർ തെരഞ്ഞെടുപ്പ് ഇപ്രകാരം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി ഇന്ദിരയുടെ വിജയവും അനായാസമായിരുന്നു. പയ്യാമ്പലം ഡിവിഷനില്‍ നിന്ന് കോർപ്പറേഷനിലെത്തിയ ഇന്ദിരയുടെ പേര് നിർദ്ദേശിച്ചത് മുസ്ലീം ലീഗിലെ കെ പി താഹിറായിരുന്നു. റിജിൽ മാക്കുറ്റി പിന്താങ്ങി. ഇന്ദിരക്ക് 36 വോട്ടും എതിർ സ്ഥാനാർഥി സി പി എമ്മിലെ വി കെ പ്രകാശിനിക്ക് 15 വോട്ടും ബി ജെ പിയിലെ അര്‍ച്ചന വണ്ടിച്ചാലിന് നാല് വോട്ടുമാണ് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകാത്ത ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍. 56 അംഗ കോര്‍പ്പറേഷനില്‍ 36 സീറ്റുകള്‍ നേടിയാണ് യു ഡി എഫ് ഭരണം നിലനിര്‍ത്തിയത്. നഗരസഭയിലെ കക്ഷിനില: യു ഡി എഫ് - 36, എല്‍ ഡി എഫ് - 15, എന്‍ ഡി എ - 4, മറ്റുള്ളവര്‍ - 1.
ജില്ലാ പഞ്ചായത്ത് ബിനോയ് കുര്യൻ ഭരിക്കും
അതേസമയം കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുക. സി പി എം ഭരണമുറപ്പിച്ച സാഹചര്യത്തിൽ ബിനോയ് കുര്യനാകും ജില്ലാ പഞ്ചായത്ത് ഭരിക്കുക. ബിനോയ് കുര്യനെ നേരത്തെ തന്നെ സ്ഥാനാർഥിയായി സി പി എം ജില്ലാ കമ്മിറ്റി തീരൂമാനിച്ചിരുന്നു. ടി. ഷബ്നയെ വൈസ് പ്രസിഡന്‍റായും തീരുമാനിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നേരത്തെ എസ് എഫ് ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീയുടെ പേരും പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ജില്ലാ കമ്മിറ്റി അംഗമായ ബിനോയ് കുര്യന് നറുക്കുവീഴുകയായിരുന്നു. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളില്‍ ബിനോയ് പ്രവർത്തിച്ചിട്ടുണ്ട്. മണിക്കടവ് സ്വദേശിയാണ് അദ്ദേഹം.
Post a Comment