രാത്രിയില്‍ കട്ടിലിനടിയില്‍ പടുകൂറ്റൻ രാജവെമ്ബാല, വീട്ടുകാരെ രക്ഷിച്ചത് കുഴമ്ബുകുപ്പി
കണ്ണൂർ: കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രാജവെമ്ബാലയില്‍നിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്ബുകുപ്പി. കണ്ണൂർ ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെസി കേളപ്പന്റെ വീട്ടിലാണ് സംഭവം.
ഇന്നലെ രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത കിടക്കാനായി മുറിയിലെത്തി. ഇവർക്ക് കാലുവേദനയുള്ളതിനാല്‍ കിടക്കുന്നതിന് മുമ്ബ് കുഴമ്ബ് തേക്കുന്നത് പതിവായിരുന്നു. ഇന്നലെ കുഴമ്ബ് തേയ്ക്കുന്നതിനിടെ കുപ്പി കൈയില്‍ നിന്ന് താഴെവീണു. കട്ടിലിനടിയിലേക്ക് ഉരുണ്ടുപോയ കുപ്പിയെടുക്കാനായി കുനിഞ്ഞപ്പോഴാണ് അവിടെ എന്തോ ഒന്ന് ചുറ്റിപ്പിണഞ്ഞ് കിടക്കുന്നത് കണ്ടത്. ഇതോടെ സംശയംതോന്നി ടോർച്ച് തെളിച്ചുനോക്കിയപ്പോഴാണ് ചുറ്റിപ്പിണഞ്ഞുകിടക്കുന്നത് രാജവെമ്ബാലയാണെന്ന് മനസിലായത്.
ലൈറ്റ് അടിച്ചതോടെ പാമ്ബ് അക്രമാസക്തനായി. കേളപ്പനും വസന്തയും മകൻ അനില്‍കുമാറുമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. പത്തി വിടർത്തി ചീറ്റിയതോടെ വീട്ടുകാർ ഭയന്ന് പുറത്തേക്കോടി. ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.ഇരിട്ടി ഫോറസ്റ്റ് സെക്ഷൻ താല്‍കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസല്‍ വിളക്കോടിന്റെ നേതൃത്വത്തില്‍ പുലർച്ചെ ഒരു മണിയോടെ പാമ്ബിനെ പിടികൂടുകയായിരുന്നു.പിന്നീട് ഇതിനെ ഉള്‍വനത്തില്‍ തുറന്നുവിട്ടു. വീടിന് സമീപത്ത് തോടും മുളങ്കാടുമുണ്ട്. ഇവിടെ നിന്നാകാം പാമ്ബ് വന്നതെന്ന് കരുതുന്നത്.
പാമ്ബുപിടിത്തക്കാർ എത്തുന്നതുവരെ ഏറെ ഭയപ്പെട്ടാണ് വീട്ടില്‍ കഴിഞ്ഞതെന്നാണ് കുടുംബം പറയുന്നത്. കുപ്പി താഴെ വീണില്ലായിരുന്നുവെങ്കില്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പാമ്ബിനെ കാണില്ലായിരുന്നവെന്നും കുപ്പിയാണ് തങ്ങളെ രക്ഷിച്ചതെന്നുമാണ് അനില്‍ പറയുന്നത്. നേരത്തേയും ഇവിടെ രാജവെമ്ബാലയെ കണ്ടതായി ചിലർ പറഞ്ഞിരുന്നു. എന്നാല്‍ വീടിനുള്ളില്‍ കയറുന്നത് ആദ്യമാണ്. പ്രദേശത്ത് ഇനിയും രാജവെമ്ബാലകള്‍ ഉണ്ടോ എന്ന് സംശയമുണ്ട്.
Post a Comment