റഷ്യയുടെ സുപ്രധാന നിർദ്ദേശമടക്കം തള്ളി ഇറാൻ; 'ചെകുത്താനോടുള്ള യുദ്ധം' തുടരും, അമേരിക്കയുമായി ഇനി ചർച്ചയില്ല, പശ്ചിമേഷ്യൻ യുദ്ധം മുറുകുന്നു
ടെഹ്റാൻ: അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കയോടുള്ളത് 'ചെകുത്താനോടുള്ള യുദ്ധം' ആണെന്നും ശത്രുവിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ളവരെ വധിച്ച അമേരിക്കയുമായി ചർച്ചയെന്നത് ചിന്തിക്കാനാവാത്ത കാര്യമാണെന്നും ശക്തമായ പ്രത്യാക്രമണം തുടരുമെന്നും ടെഹ്റാൻ മുന്നറിയിപ്പ് നൽകി. അമേരിക്ക മുൻകയ്യെടുത്ത് ചർച്ച നടത്തണമെന്ന റഷ്യയുടെ സുപ്രധാന നിർദ്ദേശമടക്കം തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനൊപ്പമാണ് റഷ്യ, അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു കോടി ഇന്ത്യാക്കാരുടെ സുരക്ഷയെ ബാധിക്കുന്നു
ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം എന്ന പുതിയ പ്രസ്താവന നൽകിയ ഇന്ത്യ, ചരക്കു കപ്പലുകൾക്കെതിരായ ആക്രമം അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തെക്കുറിച്ച് പുതിയ പ്രസ്താവനയിലും പരാമർശമില്ലെന്നതും ശ്രദ്ധേയമായി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് ഇന്ത്യ നിർദ്ദേിച്ചത്. ഇതിനു ശേഷം വിശുദ്ധ മാസത്തിൽ സംഘർഷം പലയിടങ്ങളിലേക്കും പടരുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് ഇന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയോട് ബന്ധമുള്ള സംഘർഷം ഇന്ത്യയേയും ബാധിക്കുന്നതാണ്. ജനജീവിതവും സാമ്പത്തിരംഗവും നിശ്ചലമാകുന്നു. ഈ സാഹചര്യം ഇന്ത്യൻ സാമ്പത്തിക രംഗത്തെയും ബാധിക്കും. ചരക്കു കപ്പലുകൾക്ക് എതിരായ അക്രമത്തെ ശക്തമായി എതിർക്കുന്നു. ചില ഇന്ത്യക്കാരായ നാവികർക്ക് ജീവൻ നഷ്ടമായി കഴിഞ്ഞു. സംഘർഷം ചർച്ചയിലൂടെ തീർക്കണം എന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. വിവിധ എംബസികൾ കുടുങ്ങിയ ഇന്ത്യക്കാരുടെ സഹായത്തിന് ആവശ്യമായതെല്ലാം ചെയ്യും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വിവിധ രാജ്യങ്ങളോട് സംസാരിക്കുകയാണെന്നും പ്രസ്താവന പറയുന്നു. ഇന്ന് ഒമാൻ സുൽത്താൻ, കുവൈറ്റ് കിരീടാവകാശി, ഖത്തർ അമീർ എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചു.
Post a Comment