വടകര ഏറാമലയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്; നെയ്യാറ്റിൻകരയിൽ സിപിഎം-ബിജെപി സംഘർഷം, സ്കൂട്ടർ പൊട്ടിത്തെറിച്ച് കോഴിക്കോടും മരണം
കോഴിക്കോട്: വടകര ഏറാമല പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറിൽ പ്രതിമയുടെ കൈകൾ തകർന്നു. കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവന്റെ കെട്ടിട ഭാഗങ്ങളും തകർത്തു. ജനകീയ മുന്നണി സ്ഥാനാർത്ഥി ഇവിടെ മൂന്നാം വാർഡിൽ 9 വോട്ടിന് ജയിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ 30ലേറെ വോട്ട് പിടിച്ചിരുന്നു. ഇതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്.
കാസർകോട് ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടയിൽ സിപിഎം പ്രവർത്തകരുടെ ആക്രമണം. കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റു. തടയാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു. അതേസമയം, നെയ്യാറ്റിൻകരയിൽ സിപിഎം-ബിജെപി സംഘർഷം രണ്ടുപേർക്ക് പരിക്കേറ്റു. കൊല്ലയിൽ പഞ്ചായത്തിൽ ബിജെപിയുടെ വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. ഒരു സംഘം സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപി പ്രവർത്തകരെ ആക്രമിക്കുകയിരുന്നെന്ന് ബിജെപി ആരോപിക്കുന്നു. അനീഷ് , മണികണ്ഠൻ എന്ന രണ്ട് ബിജെപി പ്രവർത്തകർക്കാണ് പരിക്കേറ്റത്. മഞ്ചവിളാകം മുട്ടക്കാവത്ത് വച്ചാണ് സംഘർഷമുണ്ടായത്.
അതിനിടെ, തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് ബാലുശ്ശേരി മരത്തുംപടിയിൽ ഒരാൾ മരിച്ചു. കോൺഗ്രസ് പ്രവർത്തകനായ 'ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി സന്ദീപ് ആണ് മരിച്ചത്. പരിക്കേറ്റ രണ്ടാമത്തെ ആളുടെ നില ഗുരുതരമായി തുടരുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ദേവാനന്ദിൻ്റെ വിജയാഘോഷത്തിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇതിലൊരാൾ മരിക്കുകയായിരുന്നു. സ്കൂട്ടറിനകത്ത് വിജയാഘോഷത്തിനുള്ള പടക്കങ്ങൾ സൂക്ഷിച്ചതായാണ് വിവരം.
إرسال تعليق