ഇരിട്ടി മുനിസിപ്പാലിറ്റി വരണാധികാരിയുടെ അമിതാധികാര പ്രയോഗം ഭരണഘടനവിരുദ്ധം: എസ്ഡിപിഐ
ഇരിട്ടി മുനിസിപ്പാലിറ്റി വരണാധികാരിയുടെ അമിതാധികാര പ്രയോഗം ഭരണഘടനവിരുദ്ധ നടപടിയാണെന്ന് എസ്ഡിപിഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് തങ്ങളുടെ വിശ്വാസപ്രമാണമനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസമില്ലെന്നിരിക്കെ, അല്ലാഹുവിന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്തത് അംഗീകരിക്കില്ലെന്ന നിലപാട് ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കുന്നതല്ല. അംഗത്തെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിച്ചത് പ്രകോപനപരവും പ്രതിഷേധർഹവുമാണ്. വേറെ ഒരു തദ്ദേശ സ്ഥാപനങ്ങളിലും കാണാത്ത സമീപനമാണ് ഈ ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായിട്ടുള്ളത്. ഇക്കാര്യം ഉടനെ തന്നെ മുൻ കൗൺസിലറും എസ്ഡിപിഐ നേതാവുമായ ഫൈസൽ മാർവ്വ ഇയാളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അംഗീകരിക്കാൻ തയ്യാറായില്ല.
മതേതര പാരമ്പര്യത്തെ അവഹേളിക്കുന്ന ഉദ്യോഗസ്ഥനെതിരെ പാർട്ടിയും കൗൺസിലറും ജില്ലാ കളക്ടർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ജനപ്രതിനിധികളുടെ ഭരണഘടനപരമായ അവകാശത്തെ അവഹേളിക്കാനുള്ള ഉദ്യോഗസ്ഥന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ പാർട്ടികളും സാമൂഹിക പ്രവർത്തകരും രംഗത്ത് വരണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.
Post a Comment