കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 നില ക്വാര്‍ട്ടേഴ്‌സുകളും ആശുപത്രിയും പണിയും
കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷൻ കോന്പൗണ്ടില്‍14 നിലകളില്‍ ക്വാർട്ടേഴ്സ് സമുച്ചയം ഒരുക്കുന്നു.
കിഴക്കുഭാഗത്തെ നിർദിഷ്ട റെയില്‍വേ കോളനി സ്ഥലത്ത് റെയില്‍വേ ലാൻഡ് ഡവലപ്മെന്റ് അഥോറിറ്റിയുടെ (ആർഎല്‍ഡിഎ) മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്.
റെയില്‍വേ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വേണ്ടിയാണ് ക്വാർട്ടേഴ്സുകള്‍ നിർമിക്കുന്നത്. സ്വീപ്പർ മുതല്‍ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് ക്വാർട്ടേഴ്സ് അനുവദിക്കും. കൂടാതെ ഇതില്‍ പകുതി ക്വാർട്ടേഴ്സുകള്‍ സ്വകാര്യവ്യക്തികള്‍ക്കും വാടകയ്ക്ക് നല്കും.
14 നിലകളുള്ള രണ്ടു കെട്ടിടങ്ങളും അഞ്ചുനിലയുള്ള ഒരു കെട്ടിടവും ഒരു വില്ലയും ഉള്‍പ്പെടുന്നതാണ് കെട്ടിട സമുച്ചയം. കെട്ടിടത്തില്‍ വില്ലയ്ക്കുപുറമെ 104 ക്വാർട്ടേഴ്സുകളാണ് നിർമിക്കുന്നത്. ടവർ ഒന്നില്‍പ്പെടുന്ന 14 നില കെട്ടിടത്തില്‍ 28 ക്വാർട്ടേഴ്സുകളും ടവർ മൂന്നിലെ 14 നില കെട്ടിടത്തില്‍ 56 ക്വാർട്ടേഴ്സുകളും ടവർ രണ്ടില്‍ 20 ക്വാർട്ടേഴ്സുകളുമാണ് ഒരുക്കുന്നത്. ഇതിന്റെ പൈലിംഗ് പ്രവൃത്തി തുടങ്ങി.
കണ്ണൂർ റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് 2.26 ഏക്കർ ഭൂമിയിലാണ് ക്വാർട്ടേഴ്സും ഓഫീസും ഒരു കുടക്കീഴില്‍ വരുന്ന റെയില്‍വേ കോളനി പ്രാവർത്തികമാക്കുന്നത്. ഇവിടെയുള്ള പഴയ കെട്ടിടങ്ങള്‍ നേരത്തെ പൊളിച്ചുമാറ്റിയിരുന്നു.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് പിറകിലുള്ള റെയില്‍വേ ക്വാർട്ടേഴ്സുകള്‍, വിവിധ എൻജിനിയറിംഗ് ഓഫീസുകള്‍ ഉള്‍പ്പെടെ ഈ ഭാഗത്തേക്ക് വരും. 12,280 ചതുരശ്ര മീറ്റർ സ്ഥലമാണ് റെയില്‍വേയ്ക്ക് കണ്ണൂരിലുള്ളത്. ടെക്സ് വർത്ത് ഇന്റർനാഷല്‍ എന്ന കന്പനിക്കാണ് ആർഎല്‍ഡിഎ നിർമാണ കരാർ നല്‍കിയത്. കോളനി റീ ഡവലപ്മെന്റ് പദ്ധതിക്കായുള്ള പ്രോജക്‌ട് മാനേജ്മെന്റ് കണ്‍സള്‍ട്ടൻസിയെ നേരത്തെ നിയമിച്ചിരുന്നു.
നിലവില്‍ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗം 4.93 ഏക്കറില്‍ ഷോപ്പിംഗ് സെന്ററിനടക്കം വാണി ജ്യാവശ്യങ്ങള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നു. 45 വർഷം ലീസിനാണ് സ്ഥലം റെയില്‍വേ അനുവദിച്ചത്. ഇവിടെയുണ്ടായിരുന്ന പഴയ ക്വാർട്ടേഴ്സുകള്‍ പൊളിച്ചുമാറ്റിയിരുന്നു. ഇവിടെ താമസിച്ചിരുന്ന ജീവനക്കാരെ പടിഞ്ഞാറുഭാഗത്തെ പുതിയ ക്വാട്ടേഴ്സ് കെട്ടിടത്തിലേക്കാണ് മാറ്റിയത്.
പുതിയ ആശുപത്രി
റെയില്‍വേ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നിലവില്‍ പ്രവർത്തിക്കുന്ന ആശുപത്രിക്ക് സമീപം റെയില്‍വേ ജീവനക്കാർക്കായി പുതിയ ആശുപത്രി കെട്ടിടവും ആർഎല്‍ഡിഎ നിർമിച്ചു നല്കും. ഫലപ്രദമായ ചികിത്സാ സംവിധാനങ്ങളോടെയായിരിക്കും പുതിയ ആശുപത്രി പണിയുക. റെയില്‍വേ ജീവനക്കാർക്ക് മാത്രമായിരിക്കും ഇവിടെ ചികിത്സ ലഭ്യമാക്കുക. ഇതിന്റെ പ്രവൃത്തി പൂർത്തിയാകുന്നതോടെ നിലവിലെ ആശുപത്രി കെട്ടിടം പൊളിച്ചുനീക്കും. പ്രസ്തുത സ്ഥലത്ത് പിന്നീട് വാഹന പാർക്കിംഗ് സംവിധാനം ഒരുക്കുമെന്ന് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
റെയില്‍വേ പൊതുമേല്‍പ്പാലം
പ്രവൃത്തി ജനുവരിയില്‍ തുടങ്ങും
ടെൻഡർ നടപടി പൂർത്തിയായ മുനീശ്വരൻകോവില്‍-പ്രസ്ക്ലബ് ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന്റെ പ്രവൃത്തി പുതുവർഷത്തില്‍ ആരംഭിക്കും. ഇനിയും റെയില്‍വേ ലൈനുകള്‍ വരാനുള്ള സാധ്യത പരിഗണിച്ച് മേല്‍പ്പാലത്തിന്റെ നീളം കൂട്ടും. പ്രസ് ക്ലബിന് സമീപത്തുനിന്നായി രിക്കും മേല്‍പ്പാലത്തിന്റെ ഒരു ഭാഗം ആരംഭിക്കുക. ജനുവരി രണ്ടാം വാരത്തോടെ പ്രവൃത്തി തുടങ്ങുമെന്ന് റെയില്‍വേ സീനിയർ സെക്ഷൻ എൻജിനിയർ സുർജിത്ത് പറഞ്ഞു.
മണ്ണ് പരിശോധനയടക്കം പൂർത്തിയാക്കിയെങ്കിലും പ്രവൃത്തി വൈകുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കോട്ടയത്തെ പെരുമാളില്‍ ഗ്രാനൈറ്റ് കണ്‍സ്ട്രക്ഷൻ എന്ന സ്ഥാപനത്തിനാണ് പൊതുമേല്‍പ്പാലത്തിന്റെ നിർമാണ പ്രവൃത്തി നല്കിയിരിക്കുന്നത്. കരാർ തുക 3,31,25,761.68 രൂപയാണ്. കരാർ ഏറ്റെടുത്താല്‍ 45 ദിവസത്തിനകം പ്രവൃത്തി തുടങ്ങേണ്ടതുണ്ട്. നിലവില്‍ ഉണ്ടായിരുന്ന പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ചു നീക്കിയിട്ട് ഒരുവർഷത്തിലധികമായി.
Post a Comment