ധാതുനിക്ഷേപം കണ്ടെത്താൻ ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള എയ്‌റോജിയോ ഫീസിക്കല്‍ സര്‍വേക്ക് കേരളത്തില്‍ 12 ന് തുടക്കമാകും
ധാതു നിക്ഷേപം കണ്ടെത്താൻ ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള എയ്‌റോജിയോ ഫീസിക്കല്‍ സർവേക്ക് കേരളത്തില്‍ 12 ന് തുടക്കമാകും.
കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചാണ് കാസർകോട് കണ്ണൂർ കോഴിക്കോട്, വയനാട്, കർണാടകയിലെ മടിക്കേരി, ദക്ഷിണകന്നഡ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒരു ബ്ലോക്കായി സർവേ നടത്തുന്നത്.
സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളില്‍ സർവേ നടത്തുന്നതിനുള്ള ടെൻഡർ നടപടി പുരോഗമിക്കുകയാണ്.
ജിയോളജിക്കല്‍ സർവേ ഒഫ് ഇന്ത്യയുടെ (ജിഎസ്‌ഐ) കീഴിലുള്ള ബെംഗളൂരുവിലെ റിമോട്ട് സെൻസിങ് ആൻഡ് ഏരിയല്‍ സർവേസ് വിഭാഗം നേതൃത്വം നല്‍കും.
കേന്ദ്രഖനി മന്ത്രാലയത്തിന്റെ ജിയോ ഫിസിക്കല്‍ മാപ്പിങ്ങിന്റെ ഭാഗമായാണ് സർവേ.
എയ്‌റോ ജിയോഫിസിക്കല്‍ സർവേ
ചെറു വിമാനത്തില്‍ മാഗ്നറ്റിക് സ്‌പെക്‌ട്രോമെട്രിക് സെൻസറുകള്‍ ഘടിപ്പിച്ച് താഴ്ന്നു പറന്നുള്ള സർവേയിലൂടെ ഖനനം നടത്താതെ തന്നെ ഭൂമിക്കടിയിലെ ധാതുക്കളെപ്പറ്റി മനസ്‌സിലാക്കാം.
14 സീറ്റുള്ള വിമാനമാണ് ഉപയോഗിക്കുക. പരമാവധി 10 ദിവസം കൊണ്ട് പൂർത്തിയാക്കും.
താഴ്ന്നുപറന്ന് സർവേ
വിമാനങ്ങള്‍ 80-120 മീറ്റർ ഉയരത്തില്‍ മണിക്കൂറില്‍ 20 കിലോമീറ്റർ വേഗത്തിലാണ് പറത്തുക.
വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നത് കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് കാസർക്കോട് കലക്ടർ അറിയിച്ചു.
സ്‌പെക്‌ട്രോമീറ്റർ, മാഗ്നറ്റോമീറ്റർ തുടങ്ങിയ ഉപകരണങ്ങളും സാങ്കേതിക വിദഗ്ധരും വിമാനത്തിലുണ്ടാവും.
വിമാന സഞ്ചരിക്കുന്ന പാതയില്‍ ഇരുവശത്തേക്കും 150 മീറ്റർ വീതം സെൻസറുകള്‍ പരിശോധിക്കും.
ഉപഗ്രഹസർവേകളെ അപേക്ഷിച്ച് കൂടുതല്‍ വ്യക്തതയുള്ള ഡേറ്റ ലഭിക്കും എന്നതാണ് മെച്ചം.
ഏതൊക്കെ ധാതുക്കള്‍
കൊബാള്‍ട്ട് കോപ്പർ ഇൻഡിയം, ലീഥിയം, നിക്കല്‍, അയണ്‍, ക്രോമിയം, സ്വർണ്ണം, യൂറേനിയം, തോറിയം തുടങ്ങിയവയെല്ലാം സർവേയിലൂടെ കണ്ടെത്താനാവും. ഇത്തരം സർവേയിലൂടെ കർണാടകയിലും ജാർഖണ്ഡിലും സ്വർണവും രാജസ്ഥാനില്‍ ലീഥിയവും കണ്ടെത്തി.
Post a Comment