കോളേജ് കാലം മുതല്‍ തുടങ്ങിയ കൂട്ടുകെട്ട്; ഊണിലും ഉറക്കത്തിലുമെല്ലാം ഒരുമിച്ചായിരുന്ന നാളുകള്‍; ഇടയ്ക്ക് കൂട്ടുകാരിയുടെ അസുഖ വിവരം അറിഞ്ഞ് ആകെ തളര്‍ന്ന് ജീവിതം; ഒടുവില്‍ 'ക്യാൻസര്‍' ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്ബോള്‍ കുഴഞ്ഞ് വീണ് മരണം; പിന്നാലെ ശ്യാമളയുടെ വിയോഗവും; മനസ്സില്‍ നീറുന്ന വേദനയായി ആ കൂട്ടുകാരുടെ മടക്കം
ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ഹൃദയഭേദകമായ സംഭവം കായംകുളത്തുകാരുടെ മനസ്സില്‍ നീറുന്ന വേദനയായി.
കോളേജ് പഠനകാലം മുതല്‍ ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ടായിരുന്ന രണ്ട് ഉറ്റ സുഹൃത്തുക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന സുഹൃത്തിന് സഹായവുമായി ആശുപത്രിയില്‍ എത്തിയതിന് തൊട്ടുപിന്നാലെ കൂട്ടുകാരി കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ രോഗക്കിടക്കയിലായിരുന്ന സുഹൃത്തും യാത്രയായി.
കായംകുളം കൃഷ്ണപുരം കാവിന്റെ വടക്കതില്‍ ഖദീജാകുട്ടി (49), കണ്ടല്ലൂർ വടക്ക് മഠത്തില്‍ പടീറ്റതില്‍ ശ്യാമള (50) എന്നിവരാണ് മരണത്തിലും വേർപിരിയാതെ പോയ ഉറ്റ സുഹൃത്തുക്കള്‍. ഒരു മാസമായി കാൻസർ ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്യാമളയെ കാണാനും സാമ്ബത്തിക സഹായം കൈമാറാനുമാണ് ഖദീജാകുട്ടി ആശുപത്രിയില്‍ എത്തിയത്.
കൂട്ടായ്മയുടെ ഭാഗമായാണ് കാൻസർ ചികിത്സയില്‍ കഴിയുന്ന ശ്യാമളയ്ക്ക് ധനസഹായം നല്‍കാൻ തീരുമാനിച്ചത്. കൂട്ടായ്മ സ്വരൂപിച്ച 42,500 രൂപ, അംഗങ്ങളായ ശ്രീജി, ഖദീജ, വിനീഷ്, റസിയ, ഷൈലജ എന്നിവർ വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രിയില്‍ എത്തി ശ്യാമളയ്ക്ക് കൈമാറി.
ധനസഹായം കൈമാറിയ ശേഷം സുഹൃത്തിനെ ആശ്വസിപ്പിച്ച് വാർഡില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഉടൻ തന്നെ ഖദീജാകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടർന്ന് എക്‌സ്-റേ എടുക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെ ഖദീജ മരണത്തിന് കീഴടങ്ങി.
ഇതുവരെ പിരിഞ്ഞിട്ടില്ലാത്ത ഉറ്റ കൂട്ടുകാരിയുടെ അപ്രതീക്ഷിത വേർപാട് ആശുപത്രി കിടക്കയില്‍ കിടന്ന ശ്യാമളയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഖദീജയുടെ മരണം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്യാമളയും മരണത്തിന് കീഴടങ്ങി.
മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ രണ്ട് ഉറ്റ സുഹൃത്തുക്കള്‍ മരണപ്പെട്ട വാർത്ത കായംകുളത്തും കണ്ടല്ലൂരിലും വലിയ ദുഃഖമുണ്ടാക്കി. ഓർമ്മകള്‍ക്ക് മരണമില്ലാത്തതുപോലെ, രോഗക്കിടക്കയില്‍ കഴിഞ്ഞിരുന്ന കൂട്ടുകാരിക്ക് താങ്ങും തണലുമായി മാറിയ ഖദീജ, അവസാന നിമിഷം വരെ ശ്യാമളയുടെ കൂടെയുണ്ടായിരുന്നതിന് സാക്ഷ്യം വഹിച്ച ദാരുണമായ വേർപാടാണിത്.
Post a Comment