ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, കോടതിയിൽ അപേക്ഷ നൽകും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ എസ്ഐടി. വാസുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കൊല്ലം വിജിലന്‍സ് കോടതിയിൽ അപേക്ഷ നൽകും. അതേസമയം, ശബരിമലയിൽ നിന്നും ശേഖരിച്ച സ്വര്‍ണപ്പാളികളുടെ സാമ്പിളുകൾ ഫൊറൻസിക് പരിശോധനക്കായി എസ്ഐടി ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ പുലര്‍ച്ചെയാണ് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി സാമ്പിളുകള്‍ ശേഖരിച്ചത്. കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോ എന്ന് അറിയുന്നതിൽ നിർണായകമാണ്.
എൻ വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്‍റെ അറിവോടെയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോർഡിന്‍റെ പങ്ക് വ്യക്തമാക്കിയാണ് എൻ വാസുവിന്‍റെ റിമാൻഡ് റിപ്പോർട്ട്. ദേവസ്വം ഉദ്യോഗസ്ഥർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിന്‍റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വർണം പൂശിയ കട്ടിളപാളിയാണെന്ന കാര്യം വാസുവിന് അറിയാമായിരുന്നു. എന്നിട്ടും സ്വർണം ചെമ്പാക്കാൻ ഗൂഢാലോചന നടത്തി. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കിയെന്നും ഈ രേഖ വച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം
ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡൻറ് എൻ വാസുവിൻറെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിൻറെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി അന്വഷണ സംഘം ശേഖരിച്ചു വരികയാണ്. ഇത് പൂർത്തിയായ ശേഷം പത്മകുമാർ അടക്കമുള്ള ബോർഡ് അംഗങ്ങൾക്കെതിരെയുള്ള നടപടികളിലേക്ക് സംഘം കടക്കും. ഇതിന് മുമ്പായി, ചില ഇടനിലക്കാരെയും പ്രതിപ്പട്ടികയിലുള്ള മറ്റ് ചില ഉദ്യോഗസ്ഥരുടേയും അറസ്റ്റിനും സാധ്യതയുണ്ട്.
Post a Comment