‘ബിഎല്‍ഒമാരുടെ ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം’; കളക്ടർമാർക്ക് നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
സംസ്ഥാനത്തെ ബിഎല്‍ഒമാരുടെ ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ രത്തന്‍ ഖേല്‍ക്കര്‍ അവരെ ജനസേവകരായിക്കണ്ട് പരിഗണിക്കണമെന്നും പറഞ്ഞു.
ബിഎല്‍ഒമാര്‍ക്ക് ജോലിക്കിടെ തടസ്സം നേരിടുകയാണെങ്കില്‍ പൊലീസിന്റെ സഹായം ലഭ്യമാക്കണമെന്നും രത്തന്‍ ഖേല്‍ക്കര്‍ ആവശ്യപ്പെട്ടു. നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും ഭരണഘടനാ വിധികള്‍ക്കും അനുസരിച്ച് മാത്രമാണ് വോട്ടര്‍പട്ടിക തീവ്രപരിശോധന നടക്കുന്നത്. ഇതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വിട്ടുവീഴ്ചയില്ല. കമ്മിഷനെ സംബന്ധിച്ച്, ബിഎല്‍ഒ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് ഇവരാണ്.
ബിഎല്‍ഒമാര്‍ക്ക് മേലുള്ള എല്ലാ ഉത്തരവാദിത്വവും തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കും. അവരുടെ പ്രവര്‍ത്തനഫലമായാണ് സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികള്‍ നല്ലൊരു ശതമാനം പൂര്‍ത്തിയാക്കാനായതെന്നും ഖേല്‍ക്കര്‍ പറഞ്ഞു. ചില ജില്ലകളിലെ കളക്ടര്‍മാരും ചില ബിഎല്‍ഒമാരും ജോലി തടസ്സപ്പെടുത്തുന്നുവെന്ന് വിളിച്ചറിയിക്കുന്ന സാഹചര്യമുണ്ട്. അവരെ പൊതുസേവകരായിക്കണ്ട് പരിഗണിക്കണം. അവര്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്.
ബിഎല്‍ഒമാരുടെ ജോലി തടസ്സപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന ക്രിമിനല്‍ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഎല്‍ഒമാരുടെ പേരില്‍ തെറ്റിദ്ധാരണപരത്തല്‍, വ്യാജ ആരോപണങ്ങള്‍, സൈബറാക്രമണം എന്നിവ നടത്തുന്നവര്‍ക്കെതിരേ ഐടി ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. ബിഎല്‍ഒമാര്‍ക്ക് ജോലിക്കിടെ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നേരിട്ടാല്‍ പോലീസ് സഹായം ലഭ്യമാക്കണമെന്നും രത്തന്‍ യു. ഖേല്‍ക്കര്‍ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
إرسال تعليق