‘മുകേഷ് കേസിലെ സ്ത്രീക്കും മാനമുണ്ട്, എല്ലാ സ്ത്രീകള്‍ക്കും മാനമുണ്ട്’; ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അതുകൂടി ഓര്‍ക്കണമെന്ന് കെ മുരളീധരന്‍
ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ മുഖപ്രസംഗം എത്തിയതിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുകേഷ് വിഷയത്തിലും രാഹുല്‍ വിഷയത്തിലും എല്‍ഡിഎഫ് എടുത്ത ഇരട്ടത്താപ്പിനെയാണ് ലേഖനം വിമര്‍ശിക്കുന്നതെന്നും രാഹുലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ എഡിറ്റോറിയല്‍ ശ്രമിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നപ്പോള്‍ മാത്രം സിപിഐഎം ധാര്‍മികത പറയുന്നതെന്തിനെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു. എഡിറ്റോറിയലിന്റെ തലക്കെട്ടായ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്നത് കോണ്‍ഗ്രസ് നയം തന്നെയാണെന്ന് മുരളീധരന്‍ പറഞ്ഞു. രാഹുലിനെ ആരോപണം ഉയര്‍ന്ന അന്ന് തന്നെ പാര്‍ട്ടി പുറത്താക്കി. അതോടെ ആ അധ്യായം അവിടെ കഴിഞ്ഞു.
ഇപ്പോള്‍ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികള്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാട്ടണമായിരുന്നു. സ്വര്‍ണം കട്ടവരെ പുറത്താക്കാത്തവര്‍ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ വരേണ്ടെന്നും കെ മുരളീധരൻ ആഞ്ഞടിച്ചു. ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉന്നയിച്ചാല്‍ കോണ്‍ഗ്രസ് അതേ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ നിരപരാധിത്വം തെളിയിക്കുന്നതുവരെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല. മുകേഷ് കേസിലെ സ്ത്രീയ്ക്കും മാനമുണ്ട്, എല്ലാ സ്ത്രീകള്‍ക്കും മാനവും മര്യാദയുമുണ്ട്. ആരെങ്കിലും ആ മാന്യത നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം എല്ലാ സ്ത്രീകള്‍ക്കുമുണ്ട്. കോണ്‍ഗ്രസ് അതിനെ ഒരു തരത്തിലും എതിര്‍ക്കുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
إرسال تعليق