തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ സമര വേദിയിൽ നിന്നും ഇറക്കിവിട്ടെന്ന വാർത്തകളിൽ പ്രതികരിച്ച് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വേദിയിൽ എത്തിയത് തന്നെ ക്ഷണിച്ചിട്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. താൻ പോയാലെ പ്രതിപക്ഷ നേതാവ് വരൂ എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
തന്റെ അമ്മമാരുടെ സമരമാണിതെന്നും ഒരു അമ്മമാരും മക്കളേ ഇറക്കിവിടില്ലെന്നും രാഹുൽ പറഞ്ഞു. സമരത്തെ ഒറ്റുകൊടുക്കുന്ന മാധ്യമപ്രവർത്തകരാണ് അങ്ങനെ വാർത്ത കൊടുത്തത്. സമരസമിതി നേതാക്കൾ ക്ഷണിച്ചിട്ടാണ് എത്തിയത്. ഞാൻ പോയാലെ പ്രതിപക്ഷ നേതാവ് വരൂ എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സഭയിൽ അല്ലേ താൻ പോയതെന്നും രാഹുൽ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ആശാ സമരവേദിയിൽ എത്തിയപ്പോൾ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. തുടക്കത്തിൽ വേദിയിൽ എത്തിയ രാഹുൽ വി ഡി സതീശൻ എത്തും മുൻപ് മടങ്ങി. രാഹുലിനെ ഇറക്കി വിട്ടു എന്ന പ്രചാരണം ഉണ്ടായതിന് പിന്നാലെ വീണ്ടും രാഹുൽ വേദിയിൽ എത്തി. രമേശ് ചെന്നിത്തല ഇതേസമയം സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് ക്ഷണിച്ചിട്ടാണ് താൻ വന്നതെന്നും കുത്തിത്തിരിപ്പുകാരാണ് പ്രചാരണത്തിന് പിന്നിലെന്നും രാഹുൽ പറഞ്ഞു.
Post a Comment