‘എസ്‌എസ്‌കെ ഫണ്ട് കിട്ടാതിരുന്നാൽ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രിക്കായിരിക്കില്ല, ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ’; വി ശിവൻകുട്ടി
പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രം അനുവദിച്ച എസ്എസ്കെ ഫണ്ട് ഇനി കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്ക് ഇല്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ എന്നും മന്ത്രി കുറ്റപ്പെടുത്തി.
പ്രത്യക്ഷമല്ലെങ്കിലും പരോക്ഷമായ മറുപടി അത് സിപിഐയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്. സിപിഐയുടെ രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിലാണ് പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്. പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻപ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ കത്തയക്കാൻ വൈകുകയായിരുന്നു. ഇതിലും സിപിഐ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് കേരളം കത്തയക്കുന്നത്.
അതേസമയം ബിനോയ് വിശ്വത്തിന്റെ പരാമർശം വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടതെന്ന് കുറ്റപ്പെടുത്തി മന്ത്രി ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഐഎമ്മിന് ഇല്ല എന്നും കൂട്ടിച്ചേർത്തു. ആർഎസ്എസിനെ പ്രതിരോധിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളൂവെന്ന് ചിലർ വരുത്തിത്തീർക്കുന്നുവെന്നും മന്ത്രി പറഞ്ഞു
Post a Comment